പക്ഷെ നിറവാര്‍ന്ന സുഹൃത്ത് ബന്ധങ്ങളും, പരപ്പാര്‍ന്ന അനുഭവ സമ്പത്തും എനിക്ക് കൈമുതലായുണ്ട്. പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം നാടും വീടും കാണുന്ന ഉത്കണ്ടയോ ആശങ്കകയോ ഒന്നും എനിക്കില്ല, കാരണം എല്ലാം ഇന്നലത്തെ പോലെ തോന്നുന്നു. അപ്പച്ചന്റെ ആകസ്മിക മരണം ഉണ്ടാകിയ ക്രയ വിക്രയങ്ങള്‍ക്ക് ഒടുവില്‍ ശേഷമിരിപ്പായി എനിക്ക് ബാക്കി കിട്ടിയത് ഇരുപതിനായിരം രൂപയായിരുന്നു. അച്ചായന്മാര്‍ ഉള്ള വസ്തുക്കള്‍ വിറ്റു അവരവരുടെ ഭാഗം എടുത്തു . ചിലര്‍ അതുകൊണ്ട് ബിസിനസ് ചെയ്തു, ചിലര്‍ കൃഷി ചെയ്തു മറ്റു ചിലര്‍ പടക്കം പോലെ അത് പൊട്ടിച്ചു. എനിക്ക് കിട്ടിയ പണം ഉപയോഗിച്ച് നാന്‍ ഒരു വിസ സ്വന്തമാക്കി. മരുഭൂമിയില്‍ ശരിക്കും പൊന്നു വിളയുന്ന കാലം, ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണയുടെ സുലഭ്യതയാല്‍ അടിവച്ചു മുന്നേറുന്ന കാലം. കഷ്ടപ്പെട്ടു ഞാന്‍, പല ജോലികളും മാറി മാറി പരിക്ഷിച്ചു, ബിസിനെസ്സുകള്‍ പലതും ചെയ്തു. അത്യാവശ്യം ജീവിക്കാനുള്ളതൊക്കെ സമ്പാദിച്ചു. എന്നുവെച്ച് ഞാന്‍ ഒരു പണക്കാരനായി എന്നര്‍ത്ഥമില്ല.
ഈ ഓട്ടപാച്ചില്‍ലില്‍ ഞാന്‍ ജീവിക്കാന്‍ മറന്നു പോയെന്ന് ജനങ്ങള്‍ പറയും, പതിനേഴു വര്‍ഷമായി നാട്ടില്‍ പോകാത്തവന്‍, വീട്ടുകാരോട് സ്നേഹമില്ലാത്തവന്‍, പെറ്റ അമ്മച്ചിയെ പോലും കാണാന്‍ ആഗ്രഹമില്ലാത്തവന്‍ എന്നിങ്ങനെ പലതും. പക്ഷെ ഇതെല്ലാം അസൂയക്കാരുടെ വാദം ആണെന്നെ ഞാന്‍ പറയൂ. നാട്ടിലെ എന്താവശ്യത്തിനും ഞാന്‍ പണം അയക്കുമായിരുന്നു, കുടുംബക്കാരുമായി കത്തിടപാടുകള്‍, എന്തിനു വേറെ വര്‍ഷാവര്‍ഷം അവര്‍ക്ക് ആവശ്യമായതെല്ലാം എങ്ങനെ എങ്കിലും ഞാന്‍ നാട്ടില്‍ എത്തിച്ചിരുന്നു. ഏറെ പറഞ്ഞാല്‍ മൂന്നു വര്ഷം മുമ്പ് ഞാന്‍ നാട്ടില്‍ പോകാന്‍ തുനിഞ്ഞതാണ് പക്ഷെ അപ്പോള്‍ മൂത്ത അച്ചായന്റെ ഇളയ മകളുടെ കല്യാണം ഉറപ്പിച്ചു, അവരെ സാമ്പത്തികമായി സഹായിക്കണമെങ്കില്‍ എനിക്ക് അപ്പോള്‍ പോകാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ അങ്ങനെ നാളുകള്‍ കഴിഞ്ഞു പോയി. ഗൃഹാതുരത്തത്തിനു ഒരു അറുതി ക്കായി മലയാളം ചാനലുകളും മറ്റു സന്നദ്ധ സംഘടനകളുടെ കല പരിപാടികളുമൊക്കെ ഉണ്ടായിരുന്നു. മലയാളികള്‍ ഏറെ ഉള്ള ഈ മറുനാട്ടില്‍ സുലഭമായ നാടന്‍ ഭക്ഷണങ്ങളും നാട്ടില്‍ തന്നെയുള്ള പ്രതിതി ജനിപ്പിച്ചു. ചുരുക്കം പറഞ്ഞാല്‍ ഗള്‍ഫ് എനിക്കൊരു രണ്ടാം വീട് തന്നെ ആയിരുന്നു .
കാര്യങ്ങളൊക്കെ വിചാരിച്ചത് പോലെ തന്നെ, പാസ്പോര്‍ട്ടും ടിക്കറ്റ് ഉം ഒക്കെ തയ്യാറായി ട്ടുണ്ട് . പോകുന്ന ദിവസം ചിന്തിച്ചു ഞാന്‍ റൂമില്‍ തന്നെ വിശ്രമിച്ചു. ഏറ്റവും ചെറിയ രീതിയില്‍ പരിചയമുള്ളവരെ പോലും ഫോണില്‍ വിളിച്ചു യാത്ര പറഞ്ഞു. കെട്ടിവച്ച ലഗ്ഗേജ്ഉകള്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട് വീണ്ടും തൂക്കി നൂക്കുന്നത് എന്റെ ഒരു ശീലമായി തീര്‍ന്നു. പെട്ടി പൊട്ടിച്ചു സാധനങ്ങള്‍ സ്വന്തക്കാര്‍കും കൂട്ടുകാര്‍ക്കും ഒക്കെ കൊടുക്കുമ്പോള്‍ അവരുടെ സന്തോഷം ആലോചിച്ചു സന്തോഷിക്കുന്നത് ഞാന്‍ ഒരു ചര്യആക്കി മാറ്റി . കുന്നുംപുറത്തെ ഗോപുവും, തോന്നക്കലത്തെ അപ്പുവും ഒക്കെ എവിടെ ആണോ എന്തോ? അവരൊക്കെ ഒന്നിച്ചു പുഴവക്കത്തൊരു ചീട്ടു കളി ..അതിനു ശേഷമുള്ള മുങ്ങി കുളി..സ്വപ്‌നങ്ങള്‍ ഏറി വരുന്നു.. മനസിനെ പിടിച്ചാല്‍ കിട്ടുന്നില്ല..
ദിവസം അടുത്തു..നാളെയാണ് യാത്ര. ഹൃദയമിടിപ്പിന്റെ വേഗത കൂടിയോ..അതോ മനസ്സിന്റെ താളം തെറ്റുന്നോ എന്തെന്നില്ലാത്ത ഒരവസ്ഥ. എയര്‍പോര്‍ട്ട് ലെ ചടങ്ങുകളും വിമാനത്തിലെ ഉപചാരങ്ങളും കൂട്ടുകാരുടെ അടുത്തു നിന്ന് മനസ്സിലാക്കി. പതിനേഴു വര്ഷം മുമ്പ് വിമാനത്തില്‍ കയറിയത് പോലും ഇപ്പോള്‍ ഓര്‍ക്കുന്നില്ല.. "അച്ചായാ മരുന്ന് പെട്ടി എടുക്കാന്‍ മറക്കണ്ടാ" സുലൈമാന്റെ വക സ്നേഹ പൂര്‍വമായ ഓര്‍മ പെടുത്തല്‍. അല്ലെങ്കിലും ഒരു പ്രവാസിക്കും മറക്കാം കഴിയുന്നതല്ലല്ലോ തന്റെ ജീവ താളത്തെ നിയന്ത്രിക്കുന്ന ആ മരുന്ന് പെട്ടി. ആദ്യം തുടങ്ങിയത് കൊളസ്ട്രോള്‍ ആയിരുന്നു, രണ്ടു വര്‍ഷത്തിനകം പഞ്ചാരയിലെത്തി മൂന്നാമത്തതു നിങ്ങള്ക്ക് ഊഹിക്കാമല്ലോ ഒരു ചെറിയ അറ്റാക്ക്..ചെറു പ്രായത്തിലായത് കൊണ്ട് ഹൃദയം അത് താങ്ങി... അതിനു ശേഷം ഉപ്പും പുളിയും പഞ്ചാരയുമില്ലാത്ത ഒട്ടും നിറങ്ങളില്ലാത്ത ജീവിതം. ജോലി കഴിഞ്ഞു അര്‍ദ്ധ രാത്രിയില്‍ വേച്ചു വേച്ചുല്ല നടത്തം. ഹോ ചിന്തിക്കുമ്പോള്‍ തന്നെ മടുപ്പുള്ള ജീവിതം. ഇപ്പോള്‍ ഞാന്‍ ആരോഗ്യവാനാണ്, സന്തുഷ്ടനും കാരണം ശരീരത്തില്‍ നിന്ന് പതിനഞ്ച് കിലോ കുറഞ്ഞപ്പോള്‍ അതും കൊണ്ട് എവിടെയും പോകാം എന്തും ചെയ്യിക്കാംഎന്ന അവസ്ഥ. ഇനി അതുമിതും ചിന്തിച്ചു നേരം വൈകിച്ചാല്‍ നാളെ യാത്രയ്ക്കു ക്ഷിണം ആകുമെന്ന് കരുതി ഞാന്‍ ഉറങ്ങാന്‍ കിടന്നു. പല പല ചിന്തകളില്‍ കുടുങ്ങി എപ്പോഴോ മയങ്ങി പോയി....
സുലൈമാന്‍..സുലൈമാന്‍.... അബ്ദുല്‍ ഖാദര്‍ ന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. കുളിമുറിയില്‍ കേറാനുള്ള സ്ഥിരം പോരാകും എന്ന് ഞാന്‍ മനസ്സില്‍ കയറി. സുലൈമാന്‍..സുലൈമാന്‍.... അബ്ദുല്‍ ഖാദര്‍ ന്റെ ഒച്ച കൂടി വന്നു, ഞാന്‍ പെട്ടെന്ന് എഴുന്നേറ്റു, ആ രംഗം കണ്ടു ഞാന്‍ സ്തബ്ദനായി..സുലൈമാന്‍ കട്ടിലില്‍ കമന്നു കിടക്കുന്നു...ഒരു തോളും കൈയും പുറത്താണ് ..അബ്ദുല്‍ ഖാദര്‍ സുലൈമാനെ കുലുക്കി വിളിക്കുന്നുണ്ടെങ്കിലും ഒരു അനക്കവുമില്ല....ഞാന്‍ പെട്ടെന്ന് തന്നെ മലര്‍ത്തി കിടത്തി നാടി പിടിച്ചു നോക്കി..ഞാന്‍ വികാരധിനനായി വിതുമ്പി..പ്രാണന്‍ ദേഹം വിട്ടിട്ടു സമയം ഏറെ ആയിരിക്കുന്നു. കാല്‍ തളര്‍ന്നു വീഴാന്‍ തുടങ്ങിയ എന്നെ അബ്ദുല്‍ ഖാദര്‍ കട്ടിലില്‍ പിടിച്ചിരുത്തി. ഏറെ താമസിയാതെ തന്നെ ഫോണ്‍ കാള്‍ കളുടെയും ആളുകളുടെയും ബഹളത്താല്‍ റൂം നിറഞ്ഞൊഴുകി. എപ്പഴോ പോലീസ് എത്തി ബോഡി കൊണ്ട് പോയി. ശരിക്കും ആരും കടന്നു പോകാന്‍ ആഗ്രഹിക്കാത്ത മുഹൂര്‍ത്തങ്ങള്‍ ..ഞാന്‍ തളര്‍ന്നു തരിപ്പണമായി....
എത്രയോ ദിവസങ്ങള്‍ മനസ്സില്‍ കരുതി വച്ച ആ സമയം ആണ് കടന്നു പോകുന്നത്..എന്റെ വിമാനത്തിന്റെ സമയം ...ഈ അവസ്ഥയില്‍ നാട്ടില്‍ പോയിട്ട് റൂമിന്റെ വെളിയില്‍ ഇറങ്ങാനുള്ള ശക്തി പോലും എനിക്കില്ല..
മനുഷ്യന്‍ ഒന്ന് ആഗ്രഹിക്കുന്നു ദൈവം മറ്റൊന്ന് നടത്തുന്നു....ജീവിതമാകുന്ന പ്രഹെളികയില്‍ നമ്മുടെ ഒക്കെ ചെറിയ ചെറിയ ആശകള്‍ക്കും കണക്കു കൂട്ടലുകള്‍ക്കും എന്ത് പ്രസക്തി ...അതിലുപരി എന്റെ സ്നേഹിതന്റെ ആകസ്മിക വിയോഗം ..ചിലപ്പോള്‍ അവന്‍ രാത്രിയില്‍ സഹായത്തിനു വല്ലതും അപേക്ഷിചിട്ടുണ്ടാകുമോ..നിദ്രയുടെ നിശബ്ദദയുടെ അബോധാവസ്ഥയില്‍ അത് കേള്‍ക്കാന്‍ കഴിയാഞ്ഞതാകുമോ ഒന്നും അറിയില്ല..പ്രേതേകിചു ഒരസുഖവും അവനുണ്ടായിരുന്നില്ല..ഒരു പക്ഷെ ഒരസുഖത്തിനും ചികിത്സ തേടിയില്ല എന്നതോ ഒരിക്കല്‍ പോലും തന്റെ ശരിര പരിശോധന നടത്തിയിട്ടില്ലെന്നുള്ളതോ ആകാം സത്യം.
ഒരു കുടുംബത്തിന്റെ മുഴുവന്‍ അത്താണിആയിരുന്ന അവന്റെ വിയോഗത്തില്‍ സഹായഗസ്തവുമായി സംഘടന പ്രവര്‍ത്തകര്‍ പല പല കാര്യങ്ങളില്‍ മുഴുകി. ലാഭേച്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ നാട്ടിലെ രാഷ്ട്രിയകാരെക്കള്‍ എത്രയോ ഉയരത്തിലാണെന്ന് തോന്നി. എനിക്കുമോരവസരം കിട്ടിയാല്‍ ഞാനും ഇവരെപ്പോലെ എന്തെങ്കിലുമൊക്കെ ചെയ്യും ഞാന്‍ ഉറപ്പിച്ചു. ദിവസങ്ങള്‍ കൊഴിഞ്ഞു ആരവങ്ങളും ബഹളങ്ങളും നിലച്ചു, വീണ്ടും ഒരു യാത്രക്കായി ഞാന്‍ മനസ്സിനെ പാകപെടുതുന്നു, പറന്നുയരുന്ന വിമാനങ്ങള്‍ കാണുമ്പോള്‍ ഒരു ദിനം ഞാനും അതില്‍ സഞ്ചരിക്കും എന്ന പ്രത്യാശ മാത്രം..ആ ദിവസങ്ങള്‍ക്കായി കണ്ണും നട്ടു ഞാന്‍ - നിങ്ങളുടെ ജാക്ക് സണ്‍.
No comments:
Post a Comment