അയാളുടെ വിനയ ന്വീതമായ ചോദ്യത്തിന് മുമ്പില്‍ ഞാനൊന്നു സ്തബ്ദനായി. എന്‍റെ കയ്യില്‍ 1000 രൂപ ഉണ്ട്. പക്ഷെ അത് അടുത്താഴ്ച ഇന്റര്‍വ്യൂ നു പോകാന്‍ ഷര്‍ട്ട് വാങ്ങാന്‍ വച്ചതാണ്. ഇനി അഞ്ചു ദിവസം ബാക്കിയുണ്ട്. രമേശന്‍ ചേട്ടന്‍ രണ്ടു ദിവസം കഴിഞ്ഞു തരാമെന്നാണ് പറയുന്നത്. എന്‍റെ മനസ്സില്‍ സങ്കര്‍ഷക്കടല്‍ ആഞ്ഞടിച്ചു. അവസാനം രമേശന്‍ ചേട്ടന്‍റെ അഭ്യര്‍ഥന വിജയിച്ചു. ഞാന്‍ പറഞ്ഞു എന്‍റെ കയ്യില്‍ 1000 രൂപയെ ഉള്ളൂ, അതും അടുത്തയാഴ്ച എനിക്കാവശ്യം ഉള്ളതാ. "അതിനെന്താ കുഞ്ഞേ രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ മടക്കി തന്നേക്കാം, ഒരു അത്യാവശ്യമായത് കൊണ്ടാ.."അങ്ങനെ എന്‍റെ പേഴ്സ് നുള്ളില്‍ ഉണ്ടായിരുന്ന അവസാന നോട്ടും എനിക്ക് അത്ര പരിചയം ഒന്നുമില്ലാത്ത എന്‍റെ അച്ഛന്റെ സുഹൃത്തായ രമേശന്‍ ചേട്ടന് ഒരു വിങ്ങലോടെ നല്‍കി. ദിവസങ്ങള്‍ കഴിഞ്ഞു കാശു പോയത് പോയിട്ട് രമേശന്‍ ചേട്ടനെ പോലും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല.
പക്ഷെ ആ സംഭവത്തിനു ശേഷം രമേശന്‍ ചേട്ടനോട് എനിക്ക് പ്രത്യേകിച്ച് ദേഷ്യം ഒന്നും തോന്നിയില്ല, കാരണം അന്ന് പട്ടണത്തില്‍ വച്ചുള്ള ആ ഇന്റര്‍വ്യൂ ഞാന്‍ വിജയിച്ചു(എന്‍റെ നിഷ്കളങ്കത ആണത്രേ അവര്‍ക്ക് ഇഷ്ടപെട്ടത് (തെറ്റിദ്ധരിച്ചതാവും)). ജോലിയില്‍ ചേര്‍ന്ന് കഴിഞ്ഞു വാരാന്ത്യങ്ങളില്‍ ഞാന്‍ നാട്ടില്‍ എത്താറുണ്ടായിരുന്നു. എടെക്ക് ചിലയിടങ്ങളില്‍ വച്ച് ഞാന്‍ രമേശന്‍ ചേട്ടനെ കണ്ടിരുന്നു, അയാള്‍ എനിക്ക് പലപ്പോഴും മുഖം താരത്തെ ഒഴിഞ്ഞു മാറാന്‍ ശ്രമിക്കു മായിരുന്നു, ഒരു വട്ടം മുഖാമുഖം കണ്ടപ്പോള്‍ ഒരു ചമ്മിയ ചിരിയില്‍ എന്‍റെ തോളില്‍ തട്ടി കുശലം അന്വേഷിച്ചു, 'പട്ടണത്തിലാണ് പണിയല്ലേ, ഇപ്പോള്‍ കാണാ റില്ലല്ലോ.., വാങ്ങിയ പൈസ ഞാന്‍ ഉടനെ തരുന്നുണ്ട്..' ആവൂ ഇയാള്‍ക്ക് അത് ഓര്‍മ്മയെന്കിലും ഉണ്ടല്ലോ ഞാന്‍ മനസ്സില്‍ കരുതി.
തിരുവോണത്തിന്റെ തലേന്ന് പോലും എനിക്ക് കമ്പനിയില്‍ നിന്ന് നേരത്തെ ഇറങ്ങാന്‍ കഴിഞ്ഞില്ല. എങ്ങനോക്കെയോ ഓടി റൂമിലെത്തി ബാഗെടുത്തു ഞാന്‍ വീട്ടിലേക്കു തിരിച്ചു. സമയം വളരെ വൈകി. ഇനി സമ്മാനങ്ങളൊക്കെ വാങ്ങാന്‍ നിന്നാല്‍ അവസാന ബസും പോകും. ഒരു കണക്കിന് ഞാന്‍ ബസു പിടിച്ചു. കോവിലന്‍ പടി എത്താറായി കാണും രമേശന്‍ ചേട്ടന്‍ ബസില്‍ കയറി. എന്റെ സൈഡ് സീറ്റ് കാലിയായതിനാല്‍ എന്റെ അടുത്തെത്തി. "എന്താ കുഞ്ഞേ വൈകിയോ?", അല്പം വൈകി ഭാഗ്യത്തിന് അവസാന ബസു കിട്ടി ഞാന്‍ പറഞ്ഞു. രമേശന്‍ ചേട്ടന്‍ വീണ്ടും എന്തെങ്കിലും ചോദിക്കും എന്ന് കരുതി ഞാന്‍ അയാളുടെ മുഖത്ത് നോക്കി. അയാള്‍ എന്തോ ചിന്തയില്‍ പെട്ട് സ്വയം മറന്നു ഇരിക്കുകയാണെന്ന് തോന്നി. രമേശന്‍ ചേട്ടന്‍ എന്താ ചിന്തിക്കുന്നത്? ഞാന്‍ ചോദിച്ചു. അയാള്‍ എന്നെ നോക്കി, ആ കണ്ണുകള്‍ ഈറനണിഞ്ഞു തുളുമ്പാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുന്നത് പോലെ എനിക്ക് തോന്നി. എങ്കിലും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു . നാളെ തിരുവോണമല്ലേ ഞാന്‍ വീണ്ടും ചോദിച്ചു . ആ ചോദ്യം അയാളെ അത്രയ്ക്ക് വേദനിപ്പികും എന്ന് ഞാന്‍ കരുതിയില്ല. ആ കണ്ണുകളില്‍ നിന്ന് കണ്ണ് നീര്‍ ധാരയായി ഒഴുകി. ഞാന്‍ അസ്വസ്ഥനായി. എന്താ എന്ത് പറ്റി? അയാള്‍ എന്നോട് അയാളുടെ ജീവിതത്തിന്റെ നേര്‍ കാഴ്ച അനാവരണം ചെയ്യാന്‍ തുടങ്ങി. പ്രസക്തമായ ഭാഗം അയാളുടെ ഇന്നത്തെ യാത്ര തന്നെ. അയാള്‍ രാവിലെ മരുമകനെ കുമാറിനെ കാണാന്‍ പോയതാണ്. ഒരു മാസമായി കുമാര്‍ അയാളുടെ ഭാര്യേ വീട്ടില്‍ കൊണ്ട് ചെന്ന് ആക്കിയിട്ടു, വിവാഹം കഴിഞ്ഞിട്ട് ആറ് മാസം ആവുന്നതെ ഉള്ളൂ. പ്രശ്നം സാമ്പത്തികം തന്നെ. കുമാറിന് ഇനിയും 25000 രൂപയോളം കൊടുക്കാനുണ്ട്. തിരുവോണ മായിട്ട് എന്റെ മകള്‍ക്ക് സന്തോഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തിനാ ഞാനിങ്ങനെ ജീവിച്ചിരിക്കുന്നത് അയാള്‍ വിതുമ്പി. ഞാന്‍ സ്തബ്ദനായി എന്റെ അച്ഛനോളം പ്രായമുള്ള ഒരാള്‍, അയാള്‍ ക്കുമപ്പുറം വേദനിക്കുന്ന അയാളുടെ കുടുംബം. എന്ത് പറയും ഞാന്‍ ആകെ പതറി 'എല്ലാം ശരിയാവും, ദൈവം ഉണ്ടല്ലോ കൂടെ ' ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഈ അവസരത്തില്‍ വാക്കുകളെ ക്കാള്‍ ശക്തി മറ്റു പലതിനു മുണ്ടെന്ന യഥാര്‍ത്ഥ്യം മന്സസിലാക്കി ഞാന്‍ ബാഗ് തുറന്നു. ശമ്പളവും ബോണസ് മായി കയ്യില്‍ ഉണ്ടായിരുന്ന 9000 രൂപ അയാള്‍ക്ക് നീട്ടി. 'ജോലികിട്ടിയിട്ടുള്ള ആദ്യത്തെ ഓണമാണ്, മനസ്സില്‍ കുറെ പദ്ധ്തതി കള്‍ ഉണ്ടായിരുന്നു, പക്ഷെ രമേശന്‍ ചേട്ടന്റെ ഇപ്പോഴത്തെ ആവശ്യത്ത്തെക്കാള്‍ വലുതല്ല അതൊന്നും, വൈകാതെ തിരിച്ചു തന്നാല്‍ മതി'. അന്ന് ബസ് ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ കൈ രണ്ടിലും സമ്മാന പൊതിയുമായിപോകുന്നതിലും വലിയ സംതൃപ്തി ആയിരുന്നു എനിക്ക്.
വീണ്ടും മാസങ്ങള്‍ കുറെ കഴിഞ്ഞു രമേശന്‍ ചേട്ടന്റെ ഒരു വിവരവുമില്ല. ഇടക്ക് നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ അച്ഛനോട് അന്വേഷിക്കും, എന്താ കാര്യമെന്ന് അച്ഛനോട് പറഞ്ഞില്ല. ചിലപ്പോള്‍ ഓര്‍ക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ ഈര്‍ഷ്യ തോന്നും. ഒരു അബദ്ധം ഏത് പോലീസ് കാരനും പറ്റും ഇതു അബദ്ധങ്ങള്‍ ചെയ്യാന്‍ വേണ്ടി ജീവിക്കുന്നത് പോലെ. അങ്ങനെ തോന്നാന്‍ കാരണവും ഉണ്ട്. ജോലി കിട്ടിയതിനു ശേഷമാണ് എനിക്ക് പൈസ യുടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. നൂറായിരം ചിലവുകള്‍, എപ്പോള്‍ കിട്ടുന്ന ശമ്പളം ഒന്നിനും തികയില്ലെന്ന തോന്നല്‍.
അങ്ങനെയിരിക്കെ യാണ് ജോര്‍ജ് അച്ചായന്‍ സൗദിയിലേക്ക് ഒരു വിസ ഉണ്ടെന്നു പറയുന്നത്. ട്രാവെല്സിലാണ് വിസയെന്നും നാളെ തന്നെ പണം എത്തിച്ചില്ലെങ്കില്‍ മറ്റാരെങ്കിലും വാങ്ങി പോകും എന്നും പറഞ്ഞു. ഒരു ലക്ഷം രൂപയാണ് ചോദിക്കുന്നത് നാളെ നീ ഒരു പതിനായിരം എങ്കിലും അഡ്വാന്‍സ് കൊടുത്തു പറഞ്ഞു വയ്ക്കണം ജോര്‍ജ് അച്ചായന്‍ അസന്നിക്ത മായി പറഞ്ഞു. പെട്ടെന്ന് ഒരു പതിനായിരം എവിടുന്നു സംഘടിപ്പിക്കും. പട്ടണത്തില്‍ വന്നിട്ട് ഒന്നര വര്‍ഷമായെങ്കിലും സാമ്പത്തിക ഇടപാടിനു പറ്റിയ സുഹൃത്തുക്കളും ആയിട്ടില്ല. ആ ദിവസം തന്നെ ഞാന്‍ വീട്ടിലേക്കു തിരിക്കാന്‍ തീരുമാനിച്ചു. മനസ് മുഴുവന്‍ രമേശന്‍ ചേട്ടന് കൊടുത്ത പതിനായിരം രൂപയിലായിരുന്നു. എങ്ങനെയും രമേശന്‍ ചേട്ടന്റെ വീട്ടില്‍ ചെന്ന് കാശ് വാങ്ങണം. വൈകിട്ട് ആറ് മണിക്ക് ഞാന്‍ കവലയില്‍ ബസ് ഇറങ്ങി. യാത്രയുടെ ക്ഷീണം അകറ്റാന്‍ വീട്ടിലേക്കു പോകും മുമ്പ് ഞാന്‍ ബീരാന്‍ ഇക്കയുടെ ചായക്കട യിലേക്ക് നടന്നു. കടക്കുള്ളില്‍ കയറാന്‍ തുടങ്ങിയതും മച്ചില്‍ തൂക്കിയിട്ടുള്ള കറുത്ത കൊടി കണ്ണില്‍ പെട്ടു. 'എന്താ ബീരാന്‍ ഇക്ക ഇതു?' 'കുഞ്ഞ് അറിഞ്ഞില്ലേ നമ്മുടെ രമേശന്‍ ചേട്ടന്‍ മരിച്ചു, ഇന്നലെ ആയിരുന്നു'. എന്റെ നെഞ്ചില്‍ ഒരു ഇടിവെട്ടി യതുപോലെ, ഞാന്‍ നിന്നെടത് നിന്ന് ഉരുകിയത് പോലെ, എന്റെ ഗള്‍ഫ് മോഹങ്ങള്‍ കണ്ണാടി ചില്‍ കണക്കെ ചിതറി തെറിച്ചു, ഞാന്‍ മനോനില വീണ്ടെടുക്കാന്‍ ശ്രമിച്ചു. ചായ കുടിക്കാതെ ഞാന്‍ വീട്ടിലേക്കു നടന്നു. രമേശന്‍ ചേട്ടന്‍ മരിച്ചത് എന്റെ മനസ്സില്‍ ഒരു വേദനയും ഉണ്ടാക്കിയില്ലേ ഞാന്‍ സ്വയം ചോദിച്ചു. ഒരു പക്ഷെ വേദനയുണ്ടാവം പക്ഷെ എന്റെ ഭാവി ജീവിതം നാളത്തെ പതിനായിരം രൂപയില്‍ ആടിക്കളിക്കുംപോള്‍ അത് പുറത്തു വരാത്തതാവാം. വീട്ടിലേക്കുള്ള വഴി മദ്ധ്യേ ഞാന്‍ എന്റെ മനസിനെ സമാധാനിപ്പിച്ചു. 'അവസരങ്ങള്‍ ഇനിയും വരും പക്ഷെ ഒരു ജീവനേക്കാള്‍ വലുതല്ലല്ലോ എന്റെ പതിനായിരം രൂപ'. എന്നിരുന്നാലും എന്റെ നെഞ്ചിന്റെ തീ ഒട്ടും അണ ഞ്ഞില്ല.
ഉമ്മറത്ത് തന്നെ അച്ഛന്‍ നില്പുണ്ടായിരുന്നു. 'നീ എന്താ ഒരറിയിപ്പുമില്ലാതെ?' 'എന്താ സുഖമില്ലേ?', ഒന്നുമില്ല എന്ന മറുപടി അച്ഛന്റെ മുഖത്ത് നോക്കാതെ പറഞ്ഞു ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു. 'അവിടെ നില്ക് ' അച്ഛന്‍ പുറകില്‍ നിന്ന് വിളിച്ചു. 'നീ അറിഞ്ഞോ നമ്മുടെ രമേശന്‍ ഇന്നലെ മരിച്ചു, അതിന്റെ തലേന്ന് അയാള്‍ ഇവിടെ വന്നിരുന്നു, നീ അയാളെ സഹായിച്ച കാര്യമൊക്കെ എന്നോട് പറഞ്ഞു. അച്ഛന്‍ എന്നോട് സ്നേഹ വായ്പോടെ പറഞ്ഞെങ്കിലും എനിക്ക് അതില്‍ ഒട്ടും താല്പര്യമില്ലാത്ത പോലെ ഉള്ളിലേക്ക് നടന്നു. 'നിന്നോട് നില്‍ക്കാനല്ലേ പറഞ്ഞത്?' അച്ഛന്‍ നടന്നു പുറകിലെത്തി. ഒരു കവര്‍ എന്റെ അടുത്തേക്ക് നീട്ടി. 'രമേശന്‍ തന്നതാ, പതിനായിരം ഉണ്ടെന്ന പറഞ്ഞേ , നീ നോക്കിക്കോ'. എന്റെ മനസിനുള്ളില്‍ നിന്ന് ആയിരം മിന്ന മിനിങ്ങുകള്‍ പുറത്തേക്കു പറന്നു പോയത് പോലെ എനിക്ക് തോന്നി, എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, ഞാന്‍ തുളുമ്പി നിന്ന കണ്ണീര്‍ തുള്ളികള്‍ അച്ഛന്‍ കാണാതെ ഒപ്പിയെടുത്തു ആ കവര്‍ വാങ്ങി അകത്തേക്ക് നടന്നു. എനിക്ക് എന്നെ പറ്റി അമര്‍ഷം തോന്നി പാവം മനുഷ്യന്‍ ഞാന്‍ അയാളെ എത്ര തവണ മനസ്സില്‍ പ്രാകിയിടുണ്ടാവും, എന്റെ പതിനായിരം രൂപയാണ് ഈ ജീവിതത്തില്‍ ഏറ്റവും വലുതെന്നു എത്ര തവണ ചിന്തിച്ചിട്ടുണ്ടാവും. 'ഭഗവാനെ മാപ്പ് തരണേ' ഞാന്‍ മനസ്സില്‍ പറഞു .
ഇന്നും സൗദിയില്‍ ഓരോ മാസത്തെ ശമ്പളവും കയ്യില്‍ പറ്റുമ്പോള്‍ കാറും കോളും നിറഞ്ഞ ആ ജീവിത മുഹൂര്‍ത്തങ്ങള്‍ എന്നും എന്റെ മനസ്സില്‍ ഓടിയെത്തും. ഇതു ഒരു വെറും കഥയല്ല, കഥ പറയാന്‍ വേണ്ടി മുഹൂര്‍ത്തങ്ങള്‍ ഒന്ന് ചാലിചെടുതൂന്നു മാത്രം. നന്ദി!!
No comments:
Post a Comment