Thursday 13 December 2012

വായന




അയാള്‍ വായനയിലായിരുന്നു എന്നും ...ഒടുങ്ങാത്ത ആവേശമായിരുന്നു പുസ്തകങ്ങളോട്...ഓരോ വരിയും ഹൃദയത്തോട് ചേര്‍ത്തു പിടിക്കുമ്പോള്‍ ഒരു അഴിമുഖമായിരുന്നു ആ മനസ്സ് ... പുസ്തകതാളിലെ തുറന്നിട്ട ജാലകങ്ങള്‍ കാട്ടിയ മാസ്മരികത  രാത്രിയുടെ  ഓരംപറ്റി എത്തിയ നിദ്രകളെ പുറംതള്ളിയിരുന്നു ... സര്‍ഗ്ഗാത്മകതയുടെ തീച്ചൂളകളില്‍  അയാള്‍ പലവട്ടം മാറ്റുരയ്ക്കാന്‍ ശ്രമിച്ചിരുന്നു .........


നിലാവും കടലും വിടപറഞ്ഞെത്തിയ  പ്രഭാതങ്ങളെ അയാള്‍ വരവേറ്റതു പ്രതീക്ഷയോടെ ആയിരുന്നു ... കഥാവിഷ്കാരങ്ങള്‍ ധൈഷണികമായി സംവേദിപ്പിച്ചപ്പോള്‍   അതിന്റെ സന്ദേശങ്ങള്‍ പലതും നേരുകള്‍ തിരയുന്നവയായിരുന്നു .... എന്നാല്‍ നാലാമിടങ്ങളില്‍ ചികഞ്ഞ നേരുകള്‍  ഏറെയും  അപ്രിയങ്ങളായിരുന്നു ... അരക്ഷിതാവസ്ഥയുടെ അവസാന ആണിക്കല്ലും ആടിയുലഞ്ഞപ്പോള്‍ തിരികെ മടങ്ങാന്‍ ആഗ്രഹിച്ചത്‌ ... വായന തുടങ്ങിയെടുത്തു തന്നെയായിരുന്നു  ..... അതുവരെ  പരിചയിച്ച ആഖ്യാന പരിസരങ്ങളില് നിന്നു മാറി തുടങ്ങിയ വായന മനസ്സിലാക്കി തന്നു ... "കഥയല്ല ജീവിതം"

Thursday 29 November 2012

പ്രണയതുഷാരങ്ങള്‍ 




വികാരവിക്ക്ഷുബ്ദതയുടെ   വൈകുന്നേരം,  ചുവരുകള്‍ക്കുള്ളിലെ വീര്‍പ്പുമുട്ടല്‍  ഒഴിവാക്കാന്‍ പുറത്തിറങ്ങി. കാലാവസ്ഥയുടെ മാറ്റം , ശൈത്യം എത്തുന്നതിന്‍റെ സൂചനകള്‍ പ്രകൃതിയില്‍ എന്ന പോലെ മനുഷ്യരിലും അറിഞ്ഞു തുങ്ങിയിരിക്കുന്നു. ഏതോ രു മരവിപ്പിന്റെ അകമ്പടിയില്‍ അയാളുടെ  മനസ്സ് അല്‍പനേരം  എവിടെയോക്കയോ സഞ്ചരിച്ചു 

 "എന്റെ പ്രാണസഖീ, നീ കുറേക്കൂടി എന്നിലേക്കു ചേര്‍ന്നിരിക്കൂ. നീ കൂടുതല്‍ അടുത്തിരിക്കുമ്പോള്‍ ഈ ശൈത്യത്തിനു നമ്മെ സ്പര്‍ശിക്കാന്‍ കഴിയാതെ പോകും" ഖലീല്‍ ജിബ്രാന്‍റെ കവിതയിലെ ഈ വരികളാണ് എല്ലാ ശൈത്യകാലത്തും എല്ലാ കമിതാക്കളുടെയും ഊര്‍ജ്ജമെന്നു അയാള്‍ ഓര്‍ത്തെടുത്തു. ശൈത്യത്തിന്റെ തണുത്ത കരങ്ങള്‍ മരചില്ലകളെ പുതിയ വേഷപകര്‍ച്ചയിലേക്ക് പതിയെ തള്ളിവിടുമ്പോഴുംതങ്ങള്‍ക്കു ചുറ്റും വട്ടമിട്ടിരുന്നു സല്ലപിച്ചിരുന്ന ആ ഇണകളെ അവ മറന്നു കാണില്ല. പ്രിയപ്പെട്ടവരുടെ  കണ്ണില്‍ നിന്ന് ഉതിര്‍ന്നു വീണ കണികകള്‍ ശൈത്യത്തില്‍ മഞ്ഞായി അവിടെ വീണ്ടും തെളിയുന്നത്  അവര്‍ നോക്കിയിരുന്നിരുന്നു. പുല്‍ക്കൊടികളിലെ തുഷാരബിന്ദുക്കള്‍ അവരുടെ പാദസ്പര്ശങ്ങള്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നുണ്ടാവും. അവള്‍ തണുത്തുറയുമ്പോള്‍ ചൂടുപകരുന്ന കമ്പിളിയും ചേര്‍ത്തു പിടിച്ചുകൊടുത്തു അവന്‍ എന്നും കൂടെയുണ്ടായിരുന്നു. 

ഏറെ നടന്നിരിക്കുന്നു. മഞ്ഞു വീഴ്ച തുടങ്ങുന്നതിനു മുമ്പേ തിരികെ വീട്ടില്‍ എത്തണം. ഒരു ആശ്വാസത്തിനു നടക്കാന്‍ ആരംഭിച്ചതാണെങ്കിലും  ഓര്‍മ്മകള്‍ അയാളുടെ  കിതപ്പിന്‍റെ ആക്കം കൂട്ടിയിരുന്നു. 

ആലിലപ്പഴങ്ങള്‍ അടര്‍ന്നു വീണു ശൈത്യം വിടപറഞ്ഞപ്പോള്‍ ബാക്കി വച്ച ഓര്‍മ്മകളില്‍ ഇന്നും അയാള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. രണ്ടു വര്‍ഷത്തെ ഉപരി പഠനത്തിനായി യുറോപ്പില്‍ എത്തിയ അവള്‍ തിരിച്ചു പോയിട്ട് ഇപ്പോള്‍ ഒരു വര്ഷം കഴിഞ്ഞിരിക്കുന്നു. അനിവാര്യമായ മടക്കയാത്രയിലും അവര്‍ എന്തെല്ലാമോ പ്രതീക്ഷകള്‍ പരസ്പരം പങ്കുവെച്ചിരുന്നു. ഇടക്കുള്ള വിളിയിലും മെസ്സേജുകളിലുമായി ഇടയ്ക്കിടയ്ക്ക് ആ പ്രതീക്ഷകള്‍ ഉയര്‍ന്നുതാന്നിരുന്നു. ഏറെ ദിനങ്ങള്‍ക്കൊടുവില്‍ ഇന്നലെ ലഭിച്ച കത്ത് അയാളുടെ പ്രതീക്ഷകളുടെ അവസാന തിരിനാളവും ഊതികെടുത്തി. അവളുടെ വിവാഹക്ഷണകത്തായിരുന്നു അത്. 

അയാള്‍ തിരികെ എത്തിയതും കിടക്കയിലേക്ക് വീണതും ഒരുമിച്ചായിരുന്നു. രാത്രിയുടെ നിലാവില്‍ ആകാശത്ത് ഏതോ നക്ഷത്രം നോക്കി കരഞ്ഞത് അയാള്‍ അറിഞ്ഞില്ല. ആ നക്ഷത്രത്തിന്‍റെ തുടിപ്പുകള്‍ക്ക്  അയാളുടെ ഹൃദയ വേഗതയായിരുന്നു.  മറ്റൊരു പകല്‍ അയാള്‍ക്ക്‌ അന്യമാവുകയായിരുന്നു. അടുത്ത ശൈത്യത്തില്‍ മഞ്ഞിന്‍റെ നനുത്ത കോട പുതച്ചുറങ്ങുവാന്‍ അയാള്‍ വരും ആ നക്ഷത്രവുമായി! 

Tuesday 27 November 2012

ഒടുവില്‍




മാറ്റിമറിച്ചിലുകളുടെ വിധിവൈപരീത്യത്തില്‍  ഞാനും 
ജീവിതവീഥികളില്‍ നിര്‍വികാരതയുടെ കവചങ്ങള്‍ തീര്‍ത്ത്‌
ഉള്ളിലെ ശൂന്യതയുടെ  മറവില്‍ വിഹായസ്സുകള്‍ കടന്ന് 
തന്പോരിമകള്‍ക്കിടയില്‍  തന്മാത്രകളെ വകന്ന് 
മലിനമായ  ആത്മാവിഷ്കാരങ്ങള്‍ക്ക് കൈകോര്‍ത്ത് 
ബിരുദങ്ങളുടെ ശീലക്കുള്ളില്‍ അറിവിന്‍റെ നഗ്നത മറച്ച്
സ്വാര്‍ത്ഥതയുടെ മെത്തയില്‍ ദിവാസ്വപ്നങ്ങള്‍ നെയത്
ഒരു ജന്മം ഉരുകിയൊലിച്ചു വലിച്ചു നീട്ടിയ ആസ്തികള്‍ 
നേടിതന്നതത്രയും വലിച്ചു വിട്ട ശ്വാസത്തിനിടയില്‍ അറ്റു 
പോയതറിഞ്ഞപ്പോഴേക്കും മാറിപ്പോയിരുന്നു കാലവും ഞാനും!!

Sunday 18 November 2012

കോടീശ്വരന്‍





അതെ അതു തന്നെ ഉത്തരം. കമ്പ്യൂട്ടറിനോടു ലോക്ക് ചെയ്യാന്‍ പറയുമ്പോഴും അയാളുടെ മുഖത്തു ആത്മവിശ്വാസം നിഴലിച്ചിരുന്നു ...

എങ്ങും മൂകത ...കാണികളില്‍ പലരും സംഘര്‍ഷം ഒതുക്കാനാവാതെ കസേരയില്‍ നിന്നു ഉയര്‍ന്നിരിക്കുന്നത് പോലെ തോന്നി ...
അവതാരകനായ ആ പ്രശസ്തന്‍റെ മുഖത്തേക്കായിരുന്നു  എല്ലാവരുടെയും നോട്ടം അത്രയും...
പിന്നണിയില്‍ ഏതോ സിനിമയുടെ നാടകീയ രംഗങ്ങളില്‍ എന്ന പോലെ ബാക്ക് ഗ്രൌണ്ട് സ്കോറിംഗ് .....
ഉത്കണ്ഠയുടെ നിമിഷങ്ങള്‍.... മൂകതയുടെ ശശ്മാനികത (പ്രയോഗം ആധുനികം)......
കോട്ടിട്ട അവതാരകന്‍ മെല്ലെ എഴുന്നേറ്റു ...  മുന്നിലേക്ക്‌ നടന്നു വന്നു .....
എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല...ഈ പരിപാടിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരാള്‍......
മുഴുവിക്കാന്‍ വിട്ടില്ല കാണികള്‍ കരഘോഷം മുഴക്കി ... ചിലര്‍ നൃത്ത ചുവടുകളിലേക്ക് നീങ്ങി... 
സ്റ്റുഡിയോയിക്കുള്ളില്‍ പൂത്തിരികളുടെയും മത്താപ്പുകളുടെയും ദൃശ്യശ്രവ്യ പ്രപഞ്ചം....
ഉത്തരം ശരിയാണ് ... പുതുപ്പാടിയില്‍ നിന്ന് വന്ന സന്തോഷ്‌ പപ്പന്‍ .. കൂടെ കൊണ്ട് പോകുന്നത് ഒരു കോടി രൂപ !
വെല്‍ ഡണ്‍ സന്തോഷ്‌ പപ്പന്‍...അവതാരകന്‍ കയ്യില്‍ പിടിച്ചു... 
സന്തോഷ്‌ പപ്പന്‍ വിങ്ങി പൊട്ടി .....
പറയു സന്തോഷ്‌ പപ്പന്‍ നിങ്ങള്‍ ഈ പണം എന്ത് ചെയ്യും?...
ഞാന്‍ ഈ പണം കൊണ്ട് ഒരു വീട് വയ്ക്കും..ഒരു കാര്‍ വാങ്ങും..സ്വര്‍ണ്ണം വാങ്ങും..ബാക്കിയുള്ളത് ഷെയര്‍ മാര്‍ക്കറ്റില്‍ ഇടും....
കരഘോഷങ്ങള്‍ പതുക്കെ നിന്നു...എല്ലാവരും അയാളുടെ സ്വാര്‍ത്ഥതയില്‍ നീരസപ്പെട്ടു ...
ഏതെങ്കിലും അനാഥാലയത്തിലോ, അഗതിമന്തിരത്തിലോ, മറ്റേതെങ്കിലും സത്കര്‍മ്മത്തിനോ അല്പമെങ്കിലും നല്‍കുമെന്ന് പറയാത്തതില്‍ കാണികള്‍ അമര്‍ഷം കൊണ്ടു ...
"ഞാന്‍ ഈ പറഞ്ഞതൊക്കെ ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ആണ്... പക്ഷേ ഇതെല്ലാം നിങ്ങളില്‍ പലരും   ചെയ്തു കഴിഞ്ഞ കാര്യങ്ങളാണ്.. എന്നിട്ടും എന്റെ ഉത്തരത്തിലെ നിങ്ങളുടെ നീരസം ഞാന്‍ വായിച്ചെടുക്കുന്നു"... സന്തോഷ്‌ പപ്പന്‍ പറഞ്ഞു നിര്‍ത്തി..
മൂകതയെ ഭഞ്ജിച്ചു അയാള്‍ തുടര്‍ന്നു....
പണത്തിനു വാങ്ങി തരാന്‍ കഴിയാത്ത പലതും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് ..വളര്‍ന്നത്‌ ഒരു അനാഥാലയത്തില്‍.. ശുഷ്കമായ സാഹചര്യങ്ങളില്‍ വളര്‍ന്നു വന്നു..അപ്പോള്‍ എന്‍റെ ആഗ്രഹത്തില്‍ എന്തെങ്കിലും തെറ്റുണ്ടോ?..
കാണികള്‍ നിശബ്ദരായിരുന്നു...
ഒരു കോടിയുടെ ചെക്ക് കൈമാറിയ അവതാരകന്‍ പറയാന്‍ വന്ന വാക്കുകള്‍ വിഴുങ്ങി സ്തബ്ദനായി കാണപ്പെട്ടു ...
"ഞാന്‍ പറഞ്ഞത് പോലെ എനിക്ക് വീടും കാറും ഒക്കെ  ഉണ്ടാവും..പക്ഷേ ഈ പണം കൊണ്ടല്ല.... ഇത് ഒരു ഈശ്വരാനുഗ്രഹമാണ് ആ അനുഗ്രഹം അര്‍ഹിക്കുന്ന പരമാവധി പേര്‍ക്ക് ഞാന്‍ എത്തിക്കും...." അയാള്‍ പറഞ്ഞു നിര്‍ത്തി
അന്തരീക്ഷത്തില്‍ അലയടിച്ച കരഘോഷങ്ങള്‍ക്കിടയില്‍ നടന്നു നീങ്ങിയ അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു!!

Wednesday 11 July 2012

ന്യായ വിധി (മിനിക്കഥ)




കോടതിക്കൂടിനുള്ളിലും അയാള്‍ ശാന്തനായിരുന്നു. അല്ലേലും തല പോകുന്ന കേസ് ഒന്നും അല്ലല്ലോ..ചെറിയ പെറ്റി കേസ് തന്നെ..കോടതിക്ക് പുറത്തു അഞ്ഞൂറ് രൂപയ്ക്കു തീരാവുന്ന കാര്യം..എന്നിട്ടും തന്‍റെ ആത്മാഭിമാനം ഓര്‍ത്തു അയാള്‍ കുറ്റം നിരാകരിച്ചു. കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. 

'നിങ്ങള്ക്ക് എന്തെങ്കിലും പറയാനുണ്ടോ?'

'സാര്‍, ഈ കുറ്റം ആരോപിക്കപെടുന്ന സമയത്ത് ഞാന്‍ എവിടെ പോവുകയായിരുന്നു എന്ന് ബഹുമാനപെട്ട കോടതി മനസ്സിലാക്കണം. ഞാന്‍ അമ്മായിഅമ്മയുടെ വീട്ടില്‍ നിന്നും ഭാര്യയെ വിളിക്കാന്‍ പോവുകയായിരുന്നു, ഇനി സാര്‍ പറ ഞാന്‍ ഓവര്‍ സ്പീഡ്‌ ആയിരുന്നോ'

ആ കേസില്‍ പ്രതിയെ വെറുതെ വിട്ടു വിധി പ്രസ്താവിക്കുമ്പോള്‍, ആദ്യമായി തനിക്ക് ഉറപ്പുള്ള ഒരു വിധി ന്യായം പ്രസ്താവിച്ച ആശ്വാസമായിരുന്നു ജഡ്ജിയുടെ മുഖത്ത്!  

Monday 5 March 2012

നീയായിരുന്നു



ഓര്‍മ്മകള്‍ കൂട്ടുവരുമ്പോള്‍ 
കൂടെ വരാന്‍ നീയുണ്ടായിരുന്നു  
അരികിലെത്തിയ   മറവിയുടെ 
ഇരുളിലും നീയുണ്ടായിരുന്നു