കഥകള്‍ എല്ലാം ശൂന്യതയില്‍ നിന്ന് എനിക്ക് കിട്ടിയ സമ്മാനങ്ങള്‍ ആയിരുന്നു. തികച്ചും ആകസ്മികമായ ആശയങ്ങളായിരുന്നു. ചിലപ്പോള്‍ ഏറെ അനുഗ്രഹിച്ചും ചിലപ്പോള്‍ നിരാശപ്പെടുത്തുകയും ചെയ്തിരുന്ന വരപ്രസാദങ്ങള്‍. ആ സമ്മാനങ്ങള്‍ ഏറെയും പങ്കിടാതെ ഞാന്‍ മാത്രം വായിച്ചു നോക്കിയിട്ടുള്ളവയോ അല്ലെങ്കില്‍ പുസ്തകക്കോണിലെ കറുത്ത പുള്ളികളായി മാത്രം അവസ്ഥാന്തരം പ്രാപിച്ചവയോ ആയിരുന്നു. ചുരുക്കം രചനകള്‍ പുറം ലോകത്തിനു നുറുങ്ങു വട്ടം പോലെ തോന്നിച്ചവയായിരുന്നു.
ഇത്രയും എഴുതി അദ്ദേഹം ചാരുകസേരയില്‍ ചാഞ്ഞുകിടന്നു. അദ്ദേഹത്തിന്‍റെ തുറന്നു വച്ച തൂലിക മഷി കിനിയാന്‍ വെമ്പല്‍ പൂണ്ടിരിക്കുന്നത് പോലെ തോന്നി. അക്ഷരങ്ങളെ ഒപ്പിയടുക്കാനായി കൂട്ടിവച്ച വെള്ളക്കടലാസുകള്‍ കാറ്റില്‍ കിതക്കുന്നുണ്ടായിരുന്നു. കട്ടന്‍ചായക്കോപ്പയിലെ ഭാവനയുടെ കൊടുങ്കാറ്റിന് ഏതോ നാടന്‍ സുഗന്ധ ദ്രവ്യത്തിന്റെ ഗന്ധം. മൂകതയുടെ അക്ഷുബ്ധതയ്ക്ക് ഏതോ വാഹനങ്ങളുടെ കാഹളങ്ങള്‍ ഭംഗം വരുത്തുന്നുണ്ടായിരുന്നു.