Sunday 2 August 2015

അനന്തമീ യാത്ര




ഇത്  ഒരു കഥയാണെങ്കിലും  ഇത് വായിക്കുമ്പോള്‍ കഥയുടെ ആസ്വാദന നിശ്വാസങ്ങള്‍ ലഭിക്കണമെന്നില്ല. കാരണം ഇത് ഒരു കഥയല്ല. അടുത്ത ഒരു സുഹൃത്ത് പങ്ക് വച്ച ഒരു അനുഭവം എഴുത്തുകാരന്റെ  ചൂഷണം ഏല്‍ക്കാത്ത ഭാഷയില്‍ ചുരുക്കി എഴുതിയിരിക്കുന്നു. 
കഥയില്‍ പോലും  ഉണ്ടാകും കഥാപാത്രങ്ങള്‍ക്ക്  ഇത്തിരി പരിഗണനകളൊക്കെ, പക്ഷേ കാലം കെട്ടി നല്‍കിയ വേഷത്തില്‍ പരിഗണനകളുടെ ഒരു ആനുകൂല്യവും ലഭിക്കാത്ത ആ കഥാപാത്രം ഇന്നും നമ്മുടെ ഇടയില്‍ ജീവിക്കുന്നു. 
-----------------------------------

അവള്‍ പറഞ്ഞു തുടങ്ങുകയാണ് . 

യാത്രക്കാര്‍ പൊതുവേ കുറവായിരുന്ന വിമാനത്തില്‍  അടുത്ത സീറ്റില്‍ വന്നിരുന്ന ഒരു സ്ത്രീയുടെയും കുട്ടിയുടെയും സംഭാഷണമാണ് എന്നെ ചിന്തയില്‍ നിന്ന്  ഉണര്‍ത്തിയത് 

'കരയല്ലടാ നമുക്ക് കുറച്ച് കഴിയുമ്പോള്‍ വാപ്പയെ കാണാമല്ലോ'

നീണ്ട കാലത്തിനു ശേഷം തന്‍റെ ഭര്‍ത്താവിനെ കാണാന്‍ പോകുന്ന അവര്‍ വളരെ ഉത്സാഹവതിയും സന്തോഷവതിയുമായി കാണപ്പെട്ടു. വാപ്പയെ കാണാന്‍ ആ കുട്ടിയും ഏറെ ആഗ്രഹിക്കുന്നതായി മനസ്സിലായി. 

ഇത് പോലെ തന്നെയല്ലേ ഓരോ പ്രാവശ്യവും തന്‍റെ പ്രിയപ്പെട്ടവരെ കാണാന്‍ ഞാന്‍ ഓടിയെത്തിയിരുന്നത്.  എട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഇത് പോലെ ഒരു വിമാനത്തില്‍ പറക്കുമ്പോള്‍ മരുഭൂമിയിലെ ഏതോ ഒരു ആതുരാലയത്തിന്‍റെ  നേഴ്സ്  വിസ എന്‍റെ പാസ്സ്പോര്‍ട്ടില്‍  സ്റ്റാമ്പ്‌  ചെയ്തിരുന്നു. തന്നെ പഠിപ്പിക്കാനുള്ള ബുദ്ധിമുട്ടും  വാപ്പയുടെ കടങ്ങളും കീഴെയുള്ള  കൂടപ്പിറപ്പുകളെ പറ്റിയും ഓര്‍ത്തപ്പോള്‍ ഒരിക്കലും ആ യാത്രയെ ശപിച്ചിരുന്നില്ല.