Monday 31 October 2011

കടത്തിന്‍റെ കരിനിഴലുകള്‍




അയാള്‍ രമേശന്‍..എനിക്കോര്‍മ്മ  വച്ച കാലം മുതലേ അയാളുടെ മുഖത്ത് ഒരു ആകുലത നിഴലിച്ചിരുന്നു. അന്ന് എനിക്ക് പത്തു വയസ്സ്..ഒരു ദിവസം അച്ഛന്‍ അയാളോട് ഉമ്മറത്ത്‌ നിന്നു കയര്‍ക്കുന്നത്  ഞാന്‍ കേട്ടു 

'എടൊ കടം വാങ്ങിയാല്‍ പറഞ്ഞ സമയത്ത് തിരിച്ചു തരണം, അല്ലാതെ സഹായിച്ചവനെ ദ്രോഹിക്കരുത്. താന്‍ വാങ്ങിയ പൈസയും കൊണ്ട് അല്ലാതെ ഈ വീട്ടു മുറ്റത്ത്‌ ചവിട്ടിപോകരുത് ". അയാള്‍ തല കുനിച്ചു പടിയിറങ്ങി പോകുന്ന രംഗം ഇന്നും മനസ്സിലുണ്ട്.

കാലം കുറെ കടന്നു പോയി. ഇപ്പോള്‍ ഞാന്‍ ബിരുദാനന്തരബിരുദം കഴിഞ്ഞു ജോലി അന്വേഷണങ്ങളോക്കയായി നടക്കുന്നു.

രമേശന്‍ ചേട്ടനെ കുറിച്ച് ഇപ്പോള്‍ ഓര്‍ക്കാന്‍ ഒരു കാരണവും ഉണ്ട്. ഇന്നലെ ഞാന്‍ അയാളെ വഴിയില്‍ വച്ച് കണ്ടിരുന്നു, സുഖ വിവരങ്ങള്‍ അന്വേഷിച്ചു തൊട്ടു പുറകിലായി ഒരു ചോദ്യവും, "കുഞ്ഞേ കാശ് എന്തെങ്കിലും ഉണ്ടോ കയ്യില്‍ ?..ഒരു രണ്ടായിരം രൂപ വേണ്ടിയിരുന്നു..രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു തരാം."


അയാളുടെ ദയനീയമായ  ചോദ്യത്തിന് മുമ്പില്‍ ഞാനൊന്നു സ്തബ്ദനായി. എന്‍റെ കയ്യില്‍ 1000 രൂപ ഉണ്ട്. പക്ഷെ അത് അടുത്താഴ്ച ഇന്റര്‍വ്യൂനു പോകാന്‍ ഷര്‍ട്ട്‌ വാങ്ങാന്‍ വച്ചതാണ്. ഇനി അഞ്ചു ദിവസം ബാക്കിയുണ്ട്. രമേശന്‍ ചേട്ടന്‍ രണ്ടു ദിവസം കഴിഞ്ഞു തരാമെന്നാണ് പറയുന്നത്. 

ഞാന്‍ ആകെ ധര്‍മ്മസങ്കടത്തിലായി. കയ്യില്‍ പൈസ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് ..എന്നാല്‍ നല്‍കാനാവാത്ത അവസ്ഥയും. 

'എന്‍റെ കയ്യില്‍ 1000 രൂപയെ ഉള്ളൂ, അതും അടുത്തയാഴ്ച എനിക്കാവശ്യം ഉള്ള താണ്.. രണ്ടു ദിവസന്തിനുള്ളില്‍ തിരിച്ചു തരുമല്ലോ അല്ലേ?' ഞാന്‍ ചോദിച്ചു 

'അതിനെന്താ കുഞ്ഞേ രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ മടക്കി തന്നേക്കാം, ഒരു അത്യാവശ്യമായത് കൊണ്ടാ..' അയാള്‍ ഉറപ്പിച്ചു പറഞ്ഞു.

ദിവസങ്ങള്‍ പലതു കഴിഞ്ഞെങ്കിലും കാശു പോയത് പോയിട്ട് രമേശന്‍ ചേട്ടനെ പോലും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷേ ആ സംഭവത്തിനു ശേഷം അയാളോട്  എനിക്ക് പ്രത്യേകിച്ച് ദേഷ്യം ഒന്നും തോന്നിയില്ല, കാരണം പട്ടണത്തില്‍ വച്ചുള്ള ആ ഇന്റര്‍വ്യൂ ഞാന്‍ വിജയിച്ചു.

 ജോലി സ്ഥലത്തു നിന്നും എല്ലാ  വാരാന്ത്യങ്ങളില്ലും  ഞാന്‍ നാട്ടില്‍ എത്താറുണ്ടായിരുന്നു. ഇടയ്ക്ക്  ചിലയിടങ്ങളില്‍ വച്ച് ഞാന്‍ രമേശന്‍ ചേട്ടനെ കണ്ടിരുന്നു, അയാള്‍ എനിക്ക് പലപ്പോഴും മുഖം തരാതെ ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുമായിരുന്നു, ഒരു വട്ടം യാദൃശ്ചികമായി  മുഖാമുഖം കണ്ടപ്പോള്‍ ഒരു ചമ്മിയ ചിരിയില്‍ എന്‍റെ തോളില്‍ തട്ടി കുശലം അന്വേഷിച്ചു, 'പട്ടണത്തിലാണ് പണിയല്ലേ, ഇപ്പോള്‍ കാണാറില്ലല്ലോ... മോന്‍റെ  പൈസ ഞാന്‍ ഉടനെ തരുന്നുണ്ട്..'  ഹാവൂ  ഇയാള്‍ക്ക് അത് ഓര്‍മ്മയെങ്കിലും  ഉണ്ടല്ലോ ഞാന്‍ മനസ്സില്‍ കരുതി.


തിരുവോണത്തിന്റെ തലേന്ന് പോലും എനിക്ക് കമ്പനിയില്‍ നിന്ന് നേരത്തെ ഇറങ്ങാന്‍ കഴിഞ്ഞില്ല. ഓടി കിതച്ചു റൂമിലെത്തി ബാഗെടുത്തു ഞാന്‍ വീട്ടിലേക്കു തിരിച്ചു. സമയം വളരെ വൈകി. ഇനി സാധനങ്ങള്‍ ഒക്കെ  വാങ്ങാന്‍ നിന്നാല്‍ അവസാന ബസും പോകും. ഒരു കണക്കിന് ഞാന്‍ ബസു പിടിച്ചു. കോവിലന്‍ പടി എത്താറായി കാണും രമേശന്‍ ചേട്ടന്‍ ബസില്‍ കയറി. എന്റെ സൈഡ് സീറ്റ്‌ കാലിയായതിനാല്‍ എന്റെ അടുത്തെത്തി ഇരുന്നു.

'എന്താ കുഞ്ഞേ വൈകിയോ?'

'അല്പം വൈകി.. ഭാഗ്യത്തിന് അവസാന ബസു കിട്ടി' ഞാന്‍ പറഞ്ഞു. 

രമേശന്‍ ചേട്ടന്‍ വീണ്ടും എന്തെങ്കിലും ചോദിക്കും എന്ന് കരുതി ഞാന്‍ അയാളുടെ മുഖത്ത് നോക്കി. അയാള്‍ എന്തോ ചിന്തയില്‍ പെട്ട് സ്വയം മറന്നു ഇരിക്കുകയാണെന്ന് തോന്നി. 

രമേശന്‍ ചേട്ടന്‍ എന്താ ചിന്തിക്കുന്നത്? ഞാന്‍ ചോദിച്ചു. അയാള്‍ എന്നെ നോക്കി, ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുന്നത് പോലെ എനിക്ക് തോന്നി. എങ്കിലും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

'നാളെ തിരുവോണമല്ലേ..എന്തൊക്കയാണു പരിപാടികള്‍ ' ഞാന്‍ വീണ്ടും ചോദിച്ചു . 

ആ ചോദ്യം അയാളെ അത്രയ്ക്ക് വേദനിപ്പികും എന്ന് ഞാന്‍ കരുതിയില്ല. ആ കണ്ണുകളില്‍ നിന്ന് കണ്ണീര്‍  ധാരയായി ഒഴുകി. ഞാന്‍ അസ്വസ്ഥനായി. 

'എന്താ എന്ത് പറ്റി?'

ഇടറിയ കണ്ത്തോഠടെ രമേശന്‍ ചേട്ടന്‍  കാര്യങ്ങള്‍ പറഞ്ഞു.  അയാള്‍  മരുമകനെ കുമാറിനെ കാണാന്‍ പോയതാണ്. ഒരു മാസമായി കുമാര്‍ അയാളുടെ ഭാര്യയെ വീട്ടില്‍ കൊണ്ട് ചെന്ന് ആക്കിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞിട്ട് ആറ് മാസം ആകുന്നത്തെ  ഉള്ളൂ. പ്രശ്നം സ്ത്രീധനം തന്നെ. പറഞ്ഞു ഉറപ്പിച്ചത് പ്രകാരം കുമാറിന് ഇനിയും 25000 രൂപയോളം കൊടുക്കാനുണ്ട്. തിരുവോണമായിട്ട് എന്‍റെ മകള്‍ക്ക് സന്തോഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തിനാ ഞാനിങ്ങനെ ജീവിച്ചിരിക്കുന്നത്‌ അയാള്‍ വിതുമ്പി.

ഞാന്‍ സ്തബ്ദനായി എന്റെ അച്ഛനോളം പ്രായമുള്ള ഒരാള്‍, അയാള്‍ക്കുമപ്പുറം വേദനിക്കുന്ന അയാളുടെ കുടുംബം. എങ്ങനെ സമാധാനിപ്പിക്കും  ഞാന്‍ ആകെ പതറി 

'എല്ലാം ശരിയാവും, ദൈവം ഉണ്ടല്ലോ കൂടെ ' ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.  

ഈ അവസരത്തില്‍ വെറും വാക്കുകളെക്കാള്‍ നല്ലത് ചെയ്യാന്‍ പറ്റുന്ന സഹായമാനെന്നു മനസ്സിലാക്കി ഞാന്‍  ബാഗ്‌ തുറന്നു. ശമ്പളവും ബോനാസുമായി കയ്യില്‍ ഉണ്ടായിരുന്ന 9000 രൂപ അയാള്‍ക്ക് നീട്ടി. 

'ജോലി കിട്ടിയിട്ടുള്ള ആദ്യത്തെ ഓണമാണ്, മനസ്സില്‍ കുറെ പദ്ധതികള്‍ ഉണ്ടായിരുന്നു, പക്ഷെ രമേശന്‍ ചേട്ടന്റെ ഇപ്പോഴത്തെ ആവശ്യത്തെക്കാള്‍  വലുത് അല്ല  അതൊന്നും, വൈകാതെ തിരിച്ചു തന്നാല്‍ മതി'. ഞാന്‍ പറഞ്ഞു.

ആ പൈസ മടിച്ചു മടിച്ചു വാങ്ങുമ്പോള്‍ അയാളുടെ കണ്ണില്‍ എവിടെയോ പ്രതീക്ഷയുടെ നാമ്പുകള്‍ ഞാന്‍ കണ്ടു. ബസ്‌ ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ കൈ രണ്ടിലും ഓണ സമ്മാനങ്ങളുമായി പോകുന്നതിലും വലിയ സംതൃപ്തി ആയിരുന്നു എനിക്ക്.


വീണ്ടും മാസങ്ങള്‍ കുറെ കഴിഞ്ഞു രമേശന്‍ ചേട്ടന്റെ ഒരു വിവരവുമില്ല. ഇടക്ക് നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ അച്ഛനോട് അന്വേഷിക്കും, എന്താ കാര്യമെന്ന് അച്ഛനോട് പറഞ്ഞില്ല. ചിലപ്പോള്‍ ഓര്‍ക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ ഈര്‍ഷ്യ തോന്നും. ഒരു അബദ്ധം ആര്‍ക്കും പറ്റും ഇതു അബദ്ധങ്ങള്‍ ചെയ്യാന്‍ വേണ്ടി ജീവിക്കുന്നത് പോലെ ഞാന്‍ ആത്മഗതം ചെയ്തു.  

ജോലി കിട്ടിയതിനു ശേഷമാണ് ശരിക്കും പൈസയുടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങിയത്. നൂറായിരം  ചിലവുകള്‍. അച്ഛന്‍ എങ്ങനെ തുച്ഛമായ വരുമാനത്തില്‍ ചിലവുകള്‍ നടത്തിയിരുന്നത് എന്നത് എനിക്കൊരു അത്ഭുതമായി  തോന്നി. കുറച്ചു കൂടി മെച്ചപ്പെട്ട ജോലിയും വരുമാനവും എന്റെ സ്വപ്നം ആയി മാറി.  


അങ്ങനെയിരിക്കെയാണ് മറ്റൊരു സുഹൃത്തായ ജോര്‍ജ്ജച്ചായന്‍  സൗദിയിലേക്ക് ഒരു വിസ ഉണ്ടെന്നു പറയുന്നത്. ട്രാവല്‍സിലാണ്  വിസയെന്നും നാളെ തന്നെ പണം എത്തിച്ചില്ലെങ്കില്‍ മറ്റാരെങ്കിലും വാങ്ങി പോകും എന്നും പറഞ്ഞു. ഒരു ലക്ഷം രൂപയാണ് ചോദിക്കുന്നത് നാളെ നീ ഒരു പതിനായിരം എങ്കിലും അഡ്വാന്‍സ്‌ കൊടുത്തു പറഞ്ഞു വയ്ക്കണം. ജോര്‍ജ്ജച്ചായന്‍ ഉപദേശിച്ചു. പെട്ടെന്ന് ഒരു പതിനായിരം എവിടുന്നു സംഘടിപ്പിക്കും. പട്ടണത്തില്‍ വന്നിട്ട് ഒന്നര വര്‍ഷമായെങ്കിലും സാമ്പത്തിക ഇടപാടിനു പറ്റിയ സുഹൃത്തുക്കളും ആയിട്ടില്ല. 

അവസാനം ആ ദിവസം തന്നെ ഞാന്‍ വീട്ടിലേക്കു തിരിക്കാന്‍ തീരുമാനിച്ചു. മനസ് മുഴുവന്‍ രമേശന്‍ ചേട്ടന് കൊടുത്ത പതിനായിരം രൂപയിലായിരുന്നു. എങ്ങനെയും രമേശന്‍ചേട്ടന്‍റെ  വീട്ടില്‍ ചെന്ന് കാശ് വാങ്ങണം. വൈകിട്ട് ആറ് മണിയോടെ  ഞാന്‍ കവലയില്‍ ബസ്‌ ഇറങ്ങി. യാത്രയുടെ ക്ഷീണം അകറ്റാന്‍ വീട്ടിലേക്കു പോകും മുമ്പ് ഞാന്‍ ബീരാന്‍ ഇക്കയുടെ ചായക്കടയിലേക്ക് നടന്നു. കടക്കുള്ളില്‍ കയറാന്‍ തുടങ്ങിയതും പുറത്തു  തൂക്കിയിട്ടുള്ള കറുത്ത കൊടി കണ്ണില്‍ പെട്ടു.

'എന്താ ബീരാന്‍ ഇക്ക ഇത് ?'

 'കുഞ്ഞ്‌ അറിഞ്ഞില്ലേ, നമ്മുടെ രമേശന്‍ ചേട്ടന്‍ മരിച്ചു, ഇന്നലെ ആയിരുന്നു'. 
ബീരാന്‍ ഇക്കായുടെ വാക്കുകള്‍ എന്‍റെയുള്ളില്‍ ഒരു വെള്ളിടി പോലെ തറച്ചു.

ഒരു മരണ വാര്‍ത്തയില്‍ ഉപരി ഒരു ഹൃദയഭേതകമായ വാര്‍ത്തയായിരുന്നു അത്.  എന്‍റെ  ഗള്‍ഫ്‌ മോഹങ്ങളുടെ ചിറകു ഒടിഞ്ഞു.  ചായ കുടിക്കാന്‍ നില്‍ക്കാതെ വീട്ടിലേക്കു നടന്നു. രമേശന്‍ ചേട്ടന്‍ മരിച്ചത് എന്റെ മനസ്സില്‍ ഒരു വേദനയും ഉണ്ടാക്കിയില്ലേ ഞാന്‍ സ്വയം ചോദിച്ചു. വേദനയുണ്ടാവാം പക്ഷേ  എന്‍റെ  ഭാവി ജീവിതം നാളത്തെ പതിനായിരം രൂപയില്‍ ആടിക്കളിക്കുമ്പോള്‍ മനസ്സ് മരവിച്ചിട്ടുണ്ടാകാം . വീട്ടിലേക്കുള്ള വഴി മദ്ധ്യേ ഞാന്‍ എന്റെ മനസിനെ സമാധാനിപ്പിച്ചു. 'അവസരങ്ങള്‍ ഇനിയും വരും'.. ഒരു ജീവനേക്കാള്‍ വലുതല്ലല്ലോ എന്റെ പതിനായിരം രൂപ'. എത്ര സമാധാനിപ്പിച്ചിട്ടും മനസ്സിന്‍റെ നീറ്റല്‍ കൂടി വന്നു.


ഉമ്മറത്ത്‌ തന്നെ അച്ഛന്‍ നില്‍പ്പുണ്ടായിരുന്നു .

 'നീ എന്താ ഒരറിയിപ്പുമില്ലാതെ?' 'എന്താ സുഖമില്ലേ?', 

'ഒന്നുമില്ല' എന്ന മറുപടി അച്ഛന്റെ മുഖത്ത് നോക്കാതെ പറഞ്ഞു ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു. 

'അവിടെ നില്ക് ' അച്ഛന്‍ പുറകില്‍ നിന്ന് വിളിച്ചു.

'നീ അറിഞ്ഞോ നമ്മുടെ രമേശന്‍ ഇന്നലെ മരിച്ചു, അതിന്റെ തലേന്ന് കൂടി അയാള്‍ ഇവിടെ വന്നിരുന്നു, പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ്,  നീ അയാളെ സഹായിച്ച കാര്യമൊക്കെ എന്നോട് പറഞ്ഞു. നിന്നെ പോലെ ഒരു മകനെ കിട്ടിയത് ഒരു ഭാഗ്യം ആണെന്നും പറഞ്ഞിട്ടാ പോയത് ' അച്ഛന്‍ എന്നോട് സ്നേഹ വായ്പോടെ പറഞ്ഞെങ്കിലും എനിക്ക് അതില്‍ ഒട്ടും താല്പര്യമില്ലാത്ത പോലെ ഉള്ളിലേക്ക് നടന്നു.

 'നിന്നോട് നില്‍ക്കാനല്ലേ പറഞ്ഞത്?' അച്ഛന്‍ നടന്നു പുറകിലെത്തി. ഒരു കവര്‍ എന്റെ അടുത്തേക്ക് നീട്ടി. 

'രമേശന്‍ തന്നതാ, പതിനായിരം ഉണ്ടെന്നാ പറഞ്ഞേ , നീ നോക്കിക്കോ'. എന്‍റെ ഹൃദയം ഒരു നിമിഷം നിന്നു പോയത് പോലെ. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ഞാന്‍ തുളുമ്പി നിന്ന കണ്ണീര്‍ തുള്ളികള്‍ അച്ഛന്‍ കാണാതെ വിരലുകള്‍ കൊണ്ട് ഒപ്പിയെടുത്തു ആ കവര്‍ വാങ്ങി അകത്തേക്ക് നടന്നു. എനിക്ക് എന്നെ പറ്റി അമര്‍ഷം തോന്നിയ നിമിഷം. ഞാന്‍ ആ  പാവം മനുഷ്യനെ എത്ര തവണ മനസ്സില്‍ പിരാകിയിടുണ്ടാവും, എന്റെ പതിനായിരം രൂപയാണ് ഈ ജീവിതത്തില്‍ ഏറ്റവും വലുതെന്നു എത്ര തവണ ചിന്തിച്ചിട്ടുണ്ടാവും. 'ദൈവമേ  മാപ്പ് തരണേ' ഞാന്‍ മനസ്സില്‍ പറഞ്ഞു. സ്നേഹവും സഹായവും ദൈവികമാണെന്നും അതിന്‍റെ കണക്കെടുപ്പുകാരന്‍ ദൈവം തന്നെ ആണെന്നും എനിക്കു മനസ്സിലായ സന്ദര്‍ഭം.


ഇന്നും സൗദിയില്‍ ഓരോ മാസത്തെ ശമ്പളവും കയ്യില്‍ പറ്റുമ്പോള്‍ കാറും കോളും നിറഞ്ഞ ആ ജീവിത മുഹൂര്‍ത്തങ്ങള്‍  എന്റെ മനസ്സില്‍ ഓടിയെത്തും. ഇതു ഒരു വെറും കഥയല്ല, കഥ പറയാന്‍ വേണ്ടി പറഞ്ഞതുമല്ല ..കാലം നമ്മളെ കൊണ്ട് പറയിക്കുന്ന ചില സത്യങ്ങള്‍!!



8 comments:

  1. ചില സത്യങ്ങള്‍ അങ്ങിനെയാ അല്ലെ ??????
    നന്നായി എഴുതി

    ReplyDelete
  2. സ്നേഹവും സഹായവും ദൈവികമാണെന്നും അതിന്‍റെ കണക്കെടുപ്പുകാരന്‍ ദൈവം തന്നെ ആണെന്നും എനിക്കു മനസ്സിലായ സന്ദര്‍ഭം....സത്യം..Great words..

    ReplyDelete
  3. വേറിട്ടൊരു കഥാനുഭവം സമ്മാനിച്ചു.സത്യസന്ധമായ ആഖ്യാനം.

    ReplyDelete
  4. ചിലപ്പോള്‍ നാം അങ്ങിനെയാ
    ഒരു വേള ചീത്ത വിളിക്കും അമര്‍ശം കാണിക്കും , പക്ഷെ അപ്പോഴും നാംസത്യം തിരക്കില്ലാ
    .....
    നല്ല അവതരണം
    ആശംസകള്‍

    ReplyDelete
  5. താങ്കളുടെ ബ്ലോഗ്‌ പോലെ തന്നെ കഥയ്ക്കുള്ളിലെ കാര്യം ഒരു വലിയ പാഠമായി ..ആശംസകള്‍!

    ReplyDelete
  6. തീരെ പ്രതീക്ഷിക്കാതെ നാം ഓരോന്ന് നേരിടുന്നത് അല്ലെ ?നന്നായി ,ആശംസകള്‍ //

    ReplyDelete
  7. പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ നിറഞ്ഞ ജീവിതം.. ഹൃദയസ്പർശിയായി പറഞ്ഞു. ആശംസകൾ..

    ReplyDelete