Wednesday 27 July 2011

കുമാരന്‍ എന്ന ഗൗരവക്കാരന്‍


കാലം കുറേ ആയി കുമാരേട്ടനെ ചിരിച്ചു കണ്ടിട്ട്. ഇപ്പോഴും ഒരു കൃത്രിമ ഗൗരവം മുഖത്ത് ഒളിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. നടപ്പും എടുപ്പും കണ്ടാല്‍ ഏതോ ഉന്നത പദവിയുള്ള ഉദ്യോഗസ്ഥനെന്നു തോന്നുമെങ്കിലും കുമാരേട്ടന്‍ ഒരു സാധാ എല്‍ . ഡി. ക്ലാര്‍ക്ക്‌ ആയിരുന്നു. വിവാഹം കഴിച്ചിട്ടില്ല. നല്ല കാലത്ത് ആലോചനകള്‍ പലതു വന്നെങ്കിലും നിസ്സാര കാരണങ്ങള്‍ പറഞ്ഞു ഉളപ്പി നടന്നു. പൊതുവേ പിശുക്കനായ കുമാരേട്ടന്‍ കല്യാണ ചിലവുകള്‍ ആലോചിട്ടാകാം അന്ന് താല്പര്യം കാണിക്കാതിരുന്നത്. ഇന്നു കുമാരേട്ടന്റെ കയ്യില്‍ അത്യാവശ്യം സമ്പാദ്യം ഒക്കെ ഉണ്ടെന്നു എല്ലാവര്‍ക്കും അറിയാം. ദുശ്ശീലങ്ങള്‍ ഒന്നും ഇല്ലാത്ത അദ്ദേഹം അളന്നു മുറിച്ചായിരുന്നു ചിലവഴിച്ചു കൊണ്ടിരുന്നത്. പലരും വസ്തുക്കള്‍ വാങ്ങിയപ്പോഴും, വീട് വിപുലീകരിച്ചപ്പോഴും  , വാഹനങ്ങള്‍ വാങ്ങിയപ്പോഴും കുമാരേട്ടന്റെ കാശ് ബാങ്കില്‍ ഉറക്കത്തില്‍ തന്നെ ആയിരുന്നു. 

അടുത്തിടെയായി കുമാരേട്ടന്റെ വീട്ടില്‍ കല്യാണ ബ്രോക്കര്‍മാര്‍ സ്ഥിരമായി കയറി ഇറങ്ങിക്കൊണ്ടേ ഇരിക്കുന്നു. എന്താണ് ഈ അമ്പതാം വയസ്സിലെ മാറ്റത്തിന് പിന്നില്‍ എന്ന് ആലോചിച്ചിട്ടു മനസ്സിലാകുന്നില്ല. വൈകി തോന്നിയ വിവേകം ആയിരിക്കാം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുമാരേട്ടന്റെ വീട്ടിനു മുന്നില്‍ ഒരു വലിയ പന്തല്‍ ഉയര്‍ന്നു.  എന്നാല്‍ കുമാരേട്ടന്റെ മുഖത്ത് മാത്രം ഒരു ഭാവ വ്യത്യാസവും ഇല്ല. അദ്ദേഹത്തെ കണ്ടാല്‍ ഏതോ കാരണവര്‍ തന്‍റെ അനന്തരവന്റെ കല്യാണം നടത്തി കൊടുക്കാന്‍ മുന്നിട്ടിറങ്ങിയത് പോലെ കാര്യങ്ങള്‍ ശ്രദ്ധിച്ചു ഓടി നടക്കുന്നു. ആരോ പറഞ്ഞു അറിഞ്ഞു കുമാരേട്ടന്‍ കല്യാണം കഴിക്കാന്‍ പോകുന്നത് ഇരുപതു വയസ്സ് മാത്രം പ്രായം ഉള്ള ഒരു കുട്ടിയെ ആണെന്ന്. കേട്ടവര്‍ക്കു കേട്ടവര്‍ക്കു ഒരു ഞെട്ടല്‍. പക്ഷേ അങ്ങനെ ഒരു ഞെട്ടലിന്റെ ലാഞ്ചന പോലുമില്ലാതെ കുമാരേട്ടന്‍. 


കല്യാണ ദിവസം വന്നെത്തി. മുടി  കറുപ്പിച്ചു കോടി വസ്ത്രത്തില്‍ കുമാരേട്ടന്‍ ഒരു പത്തു വയസ്സെങ്കിലും കുറഞ്ഞിരിക്കുന്നു. പക്ഷേ മുഖത്തെ ആ ഗൗരവം ആ പത്തു വര്‍ഷം സന്തുലപ്പെടുത്തിയില്ലേ എന്ന് സംശയം. ചെറുക്കന്റെ കൂട്ടരായി അധികം ആരും ഇല്ലെങ്കിലും ഒരു അത്ഭുത കാഴ്ച കാണാനെന്ന പോലെ കുറച്ചു പേര്‍ ജിജ്ഞാസരായി കൂടെ.   മണ്ഡപത്തില്‍ വാദ്യ മേളങ്ങള്‍ ഉച്ചത്തില്‍ ഉയരുന്നുണ്ട്. സദസ്സിലുള്ളവര്‍ക്ക് ഒരു അസ്വസ്ഥത പോലെ. താലികെട്ട് എന്താണിത്ര വൈകുന്നത്. അടുത്തിരുന്നവര്‍ ആരോ പിറുപിറുക്കുന്നത് കേട്ടു കല്യാണ പെണ്ണ് എത്തിയിട്ടില്ലത്രേ! പെട്ടെന്ന് തന്നെ അന്തരീക്ഷം മാറി ശബ്ദ കോലാഹലങ്ങളും ഉന്തും തള്ളുമായി ജനങ്ങള്‍ ആകെ ഇളകിയിരിക്കുന്നു. മണ്ഡപത്തിനടുത്ത് കുമാരേട്ടന്‍ ഭാവ വ്യത്യാസം ഇല്ലാതെ നില്‍ക്കുന്നു. പെട്ടെന്നു തന്നെ വാര്‍ത്ത സ്ഥിതീകരിക്കപ്പെട്ടു   'പെണ്‍കുട്ടി കാമുകനോടൊപ്പം ഒളിച്ചോടിയത്രേ!'


പിന്നെ കുറേ നാളുകള്‍ക്കു ശേഷമാണ് കുമാരേട്ടനെ കണ്ടത്. അത്ഭുതം എന്ന് പറയട്ടെ. കുമാരേട്ടന്‍ ഉന്മേഷവാനായിരിക്കുന്നു. ചുണ്ടില്‍ ഒരു പുഞ്ചിരി. കവലയില്‍ നിന്ന് ഉറക്കെ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു. സംഭാവന യാചിച്ച ആര്‍ക്കോ വലിയ നോട്ടുകള്‍ എടുത്തു നല്‍കുന്നു. എന്താണീ മനുഷ്യനു വന്ന മാറ്റം? കുറച്ചു കൂടി ഗൗരവക്കാരന്‍ ആകേണ്ടുന്ന അല്ലെങ്കില്‍ വിഷാദമൂകന്‍ ആകേണ്ടുന്ന അനുഭവം പിടിപ്പെട്ടപ്പോള്‍ അദ്ദേഹം ചിരിച്ചു കൊണ്ട് നേരിടുന്നു. മനശാസ്ത്രത്തിന്‍റെ ഏതു പുസ്തകത്തിലും രേഖപ്പെടുത്താത്ത ഈ പ്രതിഭാസം പലര്‍ക്കും ആശ്ചര്യകരമായി തോന്നി. നേരിട്ട് പലരും അദ്ദേഹത്തോട് ചോദിക്കാന്‍ കരുതിയെങ്കിലും ഈ സംഭവങ്ങള്‍ പരിപൂര്‍ണമായി മറന്ന പോലെയുള്ള അദ്ദേഹത്തിന്‍റെ പെരുമാറ്റം പലരേയും ചോദ്യം പകുതി വഴിക്ക് വിഴുങ്ങാന്‍ ഇടയാക്കി. 


പിന്നീട് മാസങ്ങള്‍ക്ക് ശേഷം കുമാരേട്ടന്‍ മറ്റൊരു കല്യാണം കഴിച്ചു എന്നറിഞ്ഞു. അദ്ദേഹം ഇപ്പോള്‍ പഴയ ഗൗരവക്കാരന്‍ ആണെന്നാണ്‌ നാട്ടു വാര്‍ത്ത. പ്രശ്നങ്ങളോ പ്രതിസന്ധികളോ ഇല്ലാത്തപ്പോള്‍ സ്വയം നിയന്ത്രണം വരുത്തുകയും, പ്രതിസന്ധികളില്‍ തല ഉയര്‍ത്തിപ്പിടിച്ചു നടക്കുകയും ചെയ്ത കുമാരേട്ടനേയും , സന്തോഷ വേളകളിലും കാലങ്ങളിലും അതിരുവിടുകയും സന്താപ വേളകളില്‍ പോട്ടിതകരുകയും ചെയ്യുന്ന ഇന്നത്തെ തലമുറയെയും തുലനം ചെയ്യുമ്പോള്‍ ഒരു വലിയ പാഠം ആണ് കുമാരേട്ടന്റെ ജീവിതത്തില്‍ നിന്നു പഠിക്കേണ്ടത് എന്ന് തോന്നി പോകുന്നു. വിശകലനങ്ങള്‍ എന്തും ആയി കൊള്ളട്ടെ ഞാന്‍ നേരിട്ടു കണ്ട ജീവിത പരിച്ഛേതം   സഹൃദയരുമായി പങ്കു വയ്ക്കുന്നു! 

4 comments:

  1. ഡാ ലുലു, കൊള്ളാട്ടോ.

    ReplyDelete
  2. CHILA VYAKTHITHWANGAL ANGINE AANU ..
    ORU NEPOLIYAN MANASSU
    ATHU CHILAPPOL AAVASHYAVUMAANU

    NANNAYI LULU
    ABHINADHANANGAL

    ReplyDelete
  3. നന്ദി ബാവാക്ക...

    ReplyDelete