Tuesday, 27 November 2012

ഒടുവില്‍




മാറ്റിമറിച്ചിലുകളുടെ വിധിവൈപരീത്യത്തില്‍  ഞാനും 
ജീവിതവീഥികളില്‍ നിര്‍വികാരതയുടെ കവചങ്ങള്‍ തീര്‍ത്ത്‌
ഉള്ളിലെ ശൂന്യതയുടെ  മറവില്‍ വിഹായസ്സുകള്‍ കടന്ന് 
തന്പോരിമകള്‍ക്കിടയില്‍  തന്മാത്രകളെ വകന്ന് 
മലിനമായ  ആത്മാവിഷ്കാരങ്ങള്‍ക്ക് കൈകോര്‍ത്ത് 
ബിരുദങ്ങളുടെ ശീലക്കുള്ളില്‍ അറിവിന്‍റെ നഗ്നത മറച്ച്
സ്വാര്‍ത്ഥതയുടെ മെത്തയില്‍ ദിവാസ്വപ്നങ്ങള്‍ നെയത്
ഒരു ജന്മം ഉരുകിയൊലിച്ചു വലിച്ചു നീട്ടിയ ആസ്തികള്‍ 
നേടിതന്നതത്രയും വലിച്ചു വിട്ട ശ്വാസത്തിനിടയില്‍ അറ്റു 
പോയതറിഞ്ഞപ്പോഴേക്കും മാറിപ്പോയിരുന്നു കാലവും ഞാനും!!

Sunday, 18 November 2012

കോടീശ്വരന്‍





അതെ അതു തന്നെ ഉത്തരം. കമ്പ്യൂട്ടറിനോടു ലോക്ക് ചെയ്യാന്‍ പറയുമ്പോഴും അയാളുടെ മുഖത്തു ആത്മവിശ്വാസം നിഴലിച്ചിരുന്നു ...

എങ്ങും മൂകത ...കാണികളില്‍ പലരും സംഘര്‍ഷം ഒതുക്കാനാവാതെ കസേരയില്‍ നിന്നു ഉയര്‍ന്നിരിക്കുന്നത് പോലെ തോന്നി ...
അവതാരകനായ ആ പ്രശസ്തന്‍റെ മുഖത്തേക്കായിരുന്നു  എല്ലാവരുടെയും നോട്ടം അത്രയും...
പിന്നണിയില്‍ ഏതോ സിനിമയുടെ നാടകീയ രംഗങ്ങളില്‍ എന്ന പോലെ ബാക്ക് ഗ്രൌണ്ട് സ്കോറിംഗ് .....
ഉത്കണ്ഠയുടെ നിമിഷങ്ങള്‍.... മൂകതയുടെ ശശ്മാനികത (പ്രയോഗം ആധുനികം)......
കോട്ടിട്ട അവതാരകന്‍ മെല്ലെ എഴുന്നേറ്റു ...  മുന്നിലേക്ക്‌ നടന്നു വന്നു .....
എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല...ഈ പരിപാടിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരാള്‍......
മുഴുവിക്കാന്‍ വിട്ടില്ല കാണികള്‍ കരഘോഷം മുഴക്കി ... ചിലര്‍ നൃത്ത ചുവടുകളിലേക്ക് നീങ്ങി... 
സ്റ്റുഡിയോയിക്കുള്ളില്‍ പൂത്തിരികളുടെയും മത്താപ്പുകളുടെയും ദൃശ്യശ്രവ്യ പ്രപഞ്ചം....
ഉത്തരം ശരിയാണ് ... പുതുപ്പാടിയില്‍ നിന്ന് വന്ന സന്തോഷ്‌ പപ്പന്‍ .. കൂടെ കൊണ്ട് പോകുന്നത് ഒരു കോടി രൂപ !
വെല്‍ ഡണ്‍ സന്തോഷ്‌ പപ്പന്‍...അവതാരകന്‍ കയ്യില്‍ പിടിച്ചു... 
സന്തോഷ്‌ പപ്പന്‍ വിങ്ങി പൊട്ടി .....
പറയു സന്തോഷ്‌ പപ്പന്‍ നിങ്ങള്‍ ഈ പണം എന്ത് ചെയ്യും?...
ഞാന്‍ ഈ പണം കൊണ്ട് ഒരു വീട് വയ്ക്കും..ഒരു കാര്‍ വാങ്ങും..സ്വര്‍ണ്ണം വാങ്ങും..ബാക്കിയുള്ളത് ഷെയര്‍ മാര്‍ക്കറ്റില്‍ ഇടും....
കരഘോഷങ്ങള്‍ പതുക്കെ നിന്നു...എല്ലാവരും അയാളുടെ സ്വാര്‍ത്ഥതയില്‍ നീരസപ്പെട്ടു ...
ഏതെങ്കിലും അനാഥാലയത്തിലോ, അഗതിമന്തിരത്തിലോ, മറ്റേതെങ്കിലും സത്കര്‍മ്മത്തിനോ അല്പമെങ്കിലും നല്‍കുമെന്ന് പറയാത്തതില്‍ കാണികള്‍ അമര്‍ഷം കൊണ്ടു ...
"ഞാന്‍ ഈ പറഞ്ഞതൊക്കെ ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ആണ്... പക്ഷേ ഇതെല്ലാം നിങ്ങളില്‍ പലരും   ചെയ്തു കഴിഞ്ഞ കാര്യങ്ങളാണ്.. എന്നിട്ടും എന്റെ ഉത്തരത്തിലെ നിങ്ങളുടെ നീരസം ഞാന്‍ വായിച്ചെടുക്കുന്നു"... സന്തോഷ്‌ പപ്പന്‍ പറഞ്ഞു നിര്‍ത്തി..
മൂകതയെ ഭഞ്ജിച്ചു അയാള്‍ തുടര്‍ന്നു....
പണത്തിനു വാങ്ങി തരാന്‍ കഴിയാത്ത പലതും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് ..വളര്‍ന്നത്‌ ഒരു അനാഥാലയത്തില്‍.. ശുഷ്കമായ സാഹചര്യങ്ങളില്‍ വളര്‍ന്നു വന്നു..അപ്പോള്‍ എന്‍റെ ആഗ്രഹത്തില്‍ എന്തെങ്കിലും തെറ്റുണ്ടോ?..
കാണികള്‍ നിശബ്ദരായിരുന്നു...
ഒരു കോടിയുടെ ചെക്ക് കൈമാറിയ അവതാരകന്‍ പറയാന്‍ വന്ന വാക്കുകള്‍ വിഴുങ്ങി സ്തബ്ദനായി കാണപ്പെട്ടു ...
"ഞാന്‍ പറഞ്ഞത് പോലെ എനിക്ക് വീടും കാറും ഒക്കെ  ഉണ്ടാവും..പക്ഷേ ഈ പണം കൊണ്ടല്ല.... ഇത് ഒരു ഈശ്വരാനുഗ്രഹമാണ് ആ അനുഗ്രഹം അര്‍ഹിക്കുന്ന പരമാവധി പേര്‍ക്ക് ഞാന്‍ എത്തിക്കും...." അയാള്‍ പറഞ്ഞു നിര്‍ത്തി
അന്തരീക്ഷത്തില്‍ അലയടിച്ച കരഘോഷങ്ങള്‍ക്കിടയില്‍ നടന്നു നീങ്ങിയ അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു!!

Wednesday, 11 July 2012

ന്യായ വിധി (മിനിക്കഥ)




കോടതിക്കൂടിനുള്ളിലും അയാള്‍ ശാന്തനായിരുന്നു. അല്ലേലും തല പോകുന്ന കേസ് ഒന്നും അല്ലല്ലോ..ചെറിയ പെറ്റി കേസ് തന്നെ..കോടതിക്ക് പുറത്തു അഞ്ഞൂറ് രൂപയ്ക്കു തീരാവുന്ന കാര്യം..എന്നിട്ടും തന്‍റെ ആത്മാഭിമാനം ഓര്‍ത്തു അയാള്‍ കുറ്റം നിരാകരിച്ചു. കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. 

'നിങ്ങള്ക്ക് എന്തെങ്കിലും പറയാനുണ്ടോ?'

'സാര്‍, ഈ കുറ്റം ആരോപിക്കപെടുന്ന സമയത്ത് ഞാന്‍ എവിടെ പോവുകയായിരുന്നു എന്ന് ബഹുമാനപെട്ട കോടതി മനസ്സിലാക്കണം. ഞാന്‍ അമ്മായിഅമ്മയുടെ വീട്ടില്‍ നിന്നും ഭാര്യയെ വിളിക്കാന്‍ പോവുകയായിരുന്നു, ഇനി സാര്‍ പറ ഞാന്‍ ഓവര്‍ സ്പീഡ്‌ ആയിരുന്നോ'

ആ കേസില്‍ പ്രതിയെ വെറുതെ വിട്ടു വിധി പ്രസ്താവിക്കുമ്പോള്‍, ആദ്യമായി തനിക്ക് ഉറപ്പുള്ള ഒരു വിധി ന്യായം പ്രസ്താവിച്ച ആശ്വാസമായിരുന്നു ജഡ്ജിയുടെ മുഖത്ത്!  

Monday, 5 March 2012

നീയായിരുന്നു



ഓര്‍മ്മകള്‍ കൂട്ടുവരുമ്പോള്‍ 
കൂടെ വരാന്‍ നീയുണ്ടായിരുന്നു  
അരികിലെത്തിയ   മറവിയുടെ 
ഇരുളിലും നീയുണ്ടായിരുന്നു 

Friday, 11 November 2011

Eid Trip (2011) (6/11 to 9/11) in my note..



ജിദ്ദയില്‍ നിന്ന് 06/11 യാത്ര തിരിച്ചു  ജിസാന്‍, ഫുര്‍സാന്‍ ദ്വീപ്‌, അബഹ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു 09/11 രാവിലെ തിരിച്ചെത്തിയ പത്തു കുടുംബങ്ങള്‍ അടങ്ങിയ ഞങ്ങളുടെ സംഘം. രസകരമായ യാത്രാ വിവരണങ്ങളും, ചിത്രങ്ങളും, വീഡിയോയും ചുവടെ ...

Monday, 31 October 2011

കടത്തിന്‍റെ കരിനിഴലുകള്‍




അയാള്‍ രമേശന്‍..എനിക്കോര്‍മ്മ  വച്ച കാലം മുതലേ അയാളുടെ മുഖത്ത് ഒരു ആകുലത നിഴലിച്ചിരുന്നു. അന്ന് എനിക്ക് പത്തു വയസ്സ്..ഒരു ദിവസം അച്ഛന്‍ അയാളോട് ഉമ്മറത്ത്‌ നിന്നു കയര്‍ക്കുന്നത്  ഞാന്‍ കേട്ടു 

'എടൊ കടം വാങ്ങിയാല്‍ പറഞ്ഞ സമയത്ത് തിരിച്ചു തരണം, അല്ലാതെ സഹായിച്ചവനെ ദ്രോഹിക്കരുത്. താന്‍ വാങ്ങിയ പൈസയും കൊണ്ട് അല്ലാതെ ഈ വീട്ടു മുറ്റത്ത്‌ ചവിട്ടിപോകരുത് ". അയാള്‍ തല കുനിച്ചു പടിയിറങ്ങി പോകുന്ന രംഗം ഇന്നും മനസ്സിലുണ്ട്.

Saturday, 29 October 2011

ജീവിതം: എന്ത്? എന്തിന്? എന്തായി?



ജീവിതം ചീട്ടു കളി പോലെയാണത്രേ. കളി കണ്ടു പിടിച്ചതും നിയമം ഉണ്ടാക്കിയതും നമ്മളല്ല. നമ്മുടെ കൈവശം എത്തി ചേരുന്ന കാര്‍ഡുകളെ പറ്റി  നമുക്ക് ഒരു ധാരണയും ഇല്ല, എങ്കിലും നമ്മള്‍ കളിക്കാന്‍ ഉണ്ട്. ഒരു നല്ല കളിക്കാരന്‍ മോശം കയ്യാണ് (കാര്‍ഡുകള്‍) ലഭിച്ചതെങ്കിലും നന്നായി കളിച്ചു വിജയത്തില്‍ എത്തുന്നുന്നു. ഒരു മോശം കളിക്കാരന്‍ വന്നു ചേര്‍ന്ന നല്ല കയ്യ് (കാര്‍ഡുകള്‍) ആയിട്ടും പരാജയം നുകരുന്നു. അതായത് നാം എങ്ങനെ കളിക്കുന്നു എന്നതാണ് കാര്യം. 

Monday, 24 October 2011

നാല് മണിക്ക് നാല് മിനിറ്റു ബാക്കി!





ഇന്നാണ് ആ ദിവസം. എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം. ജീവിത സമസ്യക്ക്  ഒടുവില്‍ ഒരു ഉത്തരം കിട്ടിയിരിക്കുന്നു. 

നാട്ടുകാരും വീട്ടുകാരും അറിയാതെ ആ പ്രേമ നാടകം ഇതു വരെ അങ്ങനെ തഴച്ചു വളരുകയായിരുന്നു. വടക്കേതിലെ ജോണിക്കുട്ടി അവളുടെ വീട്ടില്‍ വിവരം എത്തിച്ചത് മുതല്‍ തുടങ്ങിയ സംഘര്‍ഷ ഭരിതമായ ദിന രാത്രങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചിന്‍ കൂടിനുള്ളില്‍ ഒരു ബോംബ് പൊട്ടിയത് പോലെ എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല . വാക്കേറ്റങ്ങള്‍ ഉപദേശങ്ങള്‍, ഭിഷണികള്‍, പക്ഷെ ഞാന്‍ തളര്‍ന്നില്ല, അവളെ എനിക്ക് അത്രക്കും ഇഷ്ടമായിരുന്നു. വീട്ടു തടങ്കലിലായിരുന്നു അവളെങ്കിലും   എന്‍റെ കര്‍മ്മോല്സുകത കൃത്യമായി വിവരങ്ങള്‍ അവള്‍ക്കു കൈമാറുന്നതിനു സഹായിച്ചു. ഒരു ഒളിച്ചോട്ടം. വെള്ളിയായ്ച്ച വൈകുന്നേരം നാല് മണിക്കുള്ള  കൊങ്കണ്‍ എക്സ്പ്രസ്സ്‌, മുംബൈ എന്ന മഹാ നഗരം ലക്‌ഷ്യം. നമ്പീശന്‍  എന്ന ആത്മ സുഹൃത്തിന്റെ അടുത്തേക്ക്, വിവരങ്ങള്‍ ഞാന്‍ അവനെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നു. ഹൃദയമിടിപ്പോടെ അവന്‍ സമ്മതിച്ചു. ഒരാളുടെ താത്കാലിക അവധിയില്‍ ആറു മാസം ജോലി ചെയ്ത വകയില്‍ ഇരുപത്തിയയ്യായിരം രൂപ കയ്യിലുള്ള ധൈര്യത്തിലായിരുന്നു ഈ ഉദ്യമം.

Wednesday, 19 October 2011

വെറുതെ കിട്ടിയ ഈ ഉപദേശം തള്ളിക്കളയരുതേ...



ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പതിറ്റാണ്ട് ഉദിച്ചു വരുന്നതേയുള്ളൂ. കാലം ഏറെ മാറിയിരിക്കുന്നു. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് എന്ന പരസ്യ വാചകത്തിനോടൊപ്പം നാട്ടുകാരുടെയും കാര്യം പറയാതിരുന്നതിന്റെ ഗുട്ടന്‍സ്‌ എനിക്ക് മനസ്സിലായിരുന്നില്ല. ഇപ്പോള്‍ ചിലതൊക്കെ മനസ്സിലായി. ഇനിയും പലതും മനസ്സിലാകാന്‍ കിടക്കുന്നു. എന്‍റെ കഥയുംകാര്യവും ബ്ലോഗ്ഗിലൂടെ ഒരു ഉപദേശ പെരുമഴ  തന്നെ നിങ്ങള്‍ക്ക് വേണ്ടി ഒരുക്കുന്നു. 


പ്രകടനം മുദ്രാവാക്യം എന്നിവ പ്രതിഷേധ മാര്‍ഗ്ഗം എന്ന് മനസ്സിലാക്കിയവര്‍ക്ക്  തെറ്റി. നമ്മുടെ ഉന്നം, മെയ്‌വയക്കം, കുതിര ശക്തി, മിനിറ്റില്‍ കൂടുതല്‍ തെറി പറയാനുള്ള ജിഹ്വ ശക്തി എന്നിവ അളക്കാനുള്ള ചെറിയ ഒരു ഏര്‍പ്പാട്. പോലീസ് ലാത്തി വീശുകയാണെങ്കില്‍ ആദ്യം ചോര പൊടിയുന്ന ഭാഗം വച്ചു തടുക്കണം. തലയാണ് അത്യുത്തമം. മൂക്ക്, പല്ല് ചുണ്ട് മുതലായ ഭാഗങ്ങള്‍ ആണെങ്കില്‍ ക്യാമറ ഫോക്കസ് ചെയ്യാന്‍ എളുപ്പം. അലറിക്കരയുന്നതോ, വസ്ത്രം നഷ്ടപ്പെടുന്നതോ ഒരു കുറച്ചിലായി കാണരുത്. പോലീസുകാരന്‍ തോക്ക് എടുത്താല്‍ മാത്രം പോര വെടി വച്ചു എന്നു ഉറപ്പാക്കുക അല്ലെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ ബോറടിച്ചു ക്ലാസ്സില്‍ ഇരുന്നു പഠിക്കേണ്ടി വരും. 

Monday, 10 October 2011

ഞാന്‍ ഒരു സൂപ്പര്‍ ബ്ലോഗ്ഗര്‍ (കവിത)


ഞാന്‍ ഒരു സൂപ്പര്‍ ബ്ലോഗ്ഗര്‍


(എന്നെ പറ്റി:)

ഞാനൊരു ബ്ലോഗ്ഗര്‍, സൂപ്പര്‍ ബ്ലോഗ്ഗര്‍
എല്ലാം തികഞ്ഞ ബ്ലോഗ്ഗര്‍
കഥകള്‍ കവിതകള്‍ ലേഖനങ്ങള്‍
സൃഷ്ടിച്ചു അമ്മാനമാടും ബ്ലോഗ്ഗര്‍!
മിനിറ്റിനു രണ്ടണ്ണം പോസ്റ്റും 
ചുറുചുറുക്കുള്ള ബ്ലോഗ്ഗര്‍

Tuesday, 13 September 2011

അവിവാഹിതരെ ഇതിലേ ....






വെറുതെ ഓരോന്നു ആലോചിച്ചു ഇരിക്കുമ്പോഴാണു  ഇന്നത്തെ പത്രം കണ്ണില്പെട്ടത്. ഇന്ന് ആണ് സ്പെഷ്യല്‍ വൈവാഹിക  പംക്തി ഉള്ള ദിവസം. ഒരു തമാശക്കു പറ്റിയ പൈങ്കിളികള്‍ വല്ലതും ഉണ്ടോയെന്നു പരത്തി. വയസ്സ് ഇരുപത്തിമൂന്നേ ആയിട്ടുള്ളൂ. വിവാഹം എന്നതു വിദൂരസാധ്യമായ ഒരു കാര്യം തന്നെയാണ്, എന്നിട്ടും ഒരു ആകാംക്ഷയോടെ പത്രത്തിനുള്ളില്‍ ഊളിയിട്ടു. ഇത്രയധികം പെണ്‍കുട്ടികള്‍ വരനെ തേടുന്നു എന്നുള്ളത് എന്നില്‍ കൗതുകം ഉണര്‍ത്തി. വെളുത്ത് സുന്ദരിമാരായ പെണ്‍കുട്ടികള്‍ മാത്രമേ വരന്‍മാരെ തേടുന്നുള്ളൂ എന്ന് ഈ പരസ്യങ്ങള്‍ കണ്ടാല്‍ തോന്നി പോകും. പല വരികള്‍ക്കിടയിലൂടെ വായിച്ചെങ്കിലും ഒന്നും മനസ്സില്‍ തട്ടിയില്ല. മാത്രമല്ല എല്ലാം ഒരു ജാട ടീംസ് ആണെന്ന തോന്നല്‍ ഉണ്ടാക്കുകയും ചെയ്തു. 'സമ്പന്ന, കുലീന, മതനിഷ്ഠ എന്നീ മലയാള പദങ്ങളും, Tally, wheatish slim, fair, good looking, professional എന്നീ ഇംഗ്ലീഷ്  പദങ്ങളും നിരത്തി വച്ചിരിക്കുന്നു. ഓരോന്നോരോന്നായി വായിച്ചു ബോര്‍ അടിച്ചിരിക്കുമ്പോഴാണ് ഒരു പരസ്യത്തില്‍ കണ്ണുടക്കിയത്.

Wednesday, 27 July 2011

കുമാരന്‍ എന്ന ഗൗരവക്കാരന്‍


കാലം കുറേ ആയി കുമാരേട്ടനെ ചിരിച്ചു കണ്ടിട്ട്. ഇപ്പോഴും ഒരു കൃത്രിമ ഗൗരവം മുഖത്ത് ഒളിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. നടപ്പും എടുപ്പും കണ്ടാല്‍ ഏതോ ഉന്നത പദവിയുള്ള ഉദ്യോഗസ്ഥനെന്നു തോന്നുമെങ്കിലും കുമാരേട്ടന്‍ ഒരു സാധാ എല്‍ . ഡി. ക്ലാര്‍ക്ക്‌ ആയിരുന്നു. വിവാഹം കഴിച്ചിട്ടില്ല. നല്ല കാലത്ത് ആലോചനകള്‍ പലതു വന്നെങ്കിലും നിസ്സാര കാരണങ്ങള്‍ പറഞ്ഞു ഉളപ്പി നടന്നു. പൊതുവേ പിശുക്കനായ കുമാരേട്ടന്‍ കല്യാണ ചിലവുകള്‍ ആലോചിട്ടാകാം അന്ന് താല്പര്യം കാണിക്കാതിരുന്നത്. ഇന്നു കുമാരേട്ടന്റെ കയ്യില്‍ അത്യാവശ്യം സമ്പാദ്യം ഒക്കെ ഉണ്ടെന്നു എല്ലാവര്‍ക്കും അറിയാം. ദുശ്ശീലങ്ങള്‍ ഒന്നും ഇല്ലാത്ത അദ്ദേഹം അളന്നു മുറിച്ചായിരുന്നു ചിലവഴിച്ചു കൊണ്ടിരുന്നത്. പലരും വസ്തുക്കള്‍ വാങ്ങിയപ്പോഴും, വീട് വിപുലീകരിച്ചപ്പോഴും  , വാഹനങ്ങള്‍ വാങ്ങിയപ്പോഴും കുമാരേട്ടന്റെ കാശ് ബാങ്കില്‍ ഉറക്കത്തില്‍ തന്നെ ആയിരുന്നു. 

Monday, 4 April 2011

അരാഷ്ട്രീയം (കവിത)


വിമര്‍ശനം, പരിഹാസം, അക്ക്രോശം 
ഇവ മൊത്തവിലക്ക് കച്ചവടം 
കുരുക്ഷേത്രം, കൊടിപട, പോര്‍ക്കളം 
തുടങ്ങിയവര്‍ താന്‍ പ്രായോജകര്‍ .

പേരെന്തെന്നു ചോദിച്ചാല്‍, നിന്‍റെ അച്ഛന്റെ 
പേരെനിക്ക് അറിയാമെന്ന് മറുപടി, 
ഹാ കഷ്ടം, ദുര്‍ഗന്ധം സഹിച്ചിട്ടും നേതാവിന്‍റെ 
വായ്ക്കുള്ളില്‍  ഗീര്‍വാണം തിരയുന്നു ചിലര്‍

Thursday, 17 March 2011

ആ അടവു മാത്രം ആശാന്‍ പഠിപ്പിക്കരുതായിരുന്നു. (അച്ചുമ്മാവന് വേണ്ടി ഒരു കുറിപ്പ്)




'ആ അടവു മാത്രം ആശാന്‍ പഠിപ്പിക്കരുതായിരുന്നു' -  സീറ്റ്‌ കിട്ടാഞ്ഞ ഒരു സഖാവിനോട്‌ നമുക്ക് പറയാന്‍ ഇത്രയേയുള്ളൂ . ചില കളികള്‍ക്കായി ഒരാളെ ശിഷ്യനായി കൂടെ കൂട്ടി, പാര്‍ട്ടിയുടെ തലപ്പത്ത് എത്തിച്ചു. പിന്നീട് അടവുകളൊക്കെ പഠിച്ച ശിഷ്യന്‍, ചുവടു മാറ്റി ആശാന്റെ നെഞ്ചത്തേക്ക്. ഇത് ഒരു കഥ. കഥയുടെ മറുവശം വേറൊന്ന്. ആശാന്‍റെ തന്ത്രങ്ങള്‍ അറിയാവുന്ന ശിഷ്യന്‍, ആശാന്‍  ജനങ്ങള്‍ ഉദ്ദേശിക്കുന്ന പോലെയുള്ള ആളു അല്ലെന്നും, ആശാന്‍ പ്രയോഗിച്ച അടവുകള്‍ തന്നെയാണ് തന്‍റെ പക്കല്‍ ഉള്ളതെന്നും ശിഷ്യന്‍ കരുതുന്നു. ഇനി ആശാനും ശിഷ്യനും തമ്മില്‍ ഒരു വ്യത്യാസം മാത്രം. ആശാന്‍ വിദ്യകള്‍ പഠിച്ചതു വിപ്ലവ കളരിയില്‍. മണ്ണും, ചേറും, വിയര്‍പ്പും കലര്‍ന്ന രക്ത പങ്കില അഭ്യാസ മുറകള്‍, മറ്റു വീറുറ്റ അഭ്യാസികളുടെ സഹവാസം, എന്തിനേറെ മസില്‍ ഉറക്കാനായി വെട്ടി മാറ്റിയ വാഴകള്‍ നല്‍കിയ കരുത്ത്. ശിഷ്യന്‍ ആകട്ടെ പഠിക്കാന്‍ ശ്രമിച്ചത് സ്റ്റാലിന്റെ പഴമ്പുരാണ പുസ്തകങ്ങളില്‍ നിന്ന്. കൂടെ ഉപദേശത്തിനായി ട്യുഷന്‍ ടീച്ചര്‍മാരും (ഉപദേശക വൃന്ദം).  

Saturday, 12 March 2011

പാര്‍ട്ടി പറഞ്ഞാല്‍




പാര്‍ട്ടിയോട് വിധേയത്വം ഉള്ള ചില മഹാന്‍മാര്‍ അടുത്തിടെ ആവര്‍ത്തിച്ചു ഉരുവിടുന്ന 'വിനയ മന്ത്രം'. വളരെ നല്ലത്. എന്നാല്‍ അത് സീസണുകളില്‍ മാത്രം ഉള്ള പ്രതിഭാസം ആകുമ്പോള്‍ അരോചകം ആകാം. തിരഞ്ഞെടുപ്പ് അടുത്തു കഴിഞ്ഞാല്‍ പാര്‍ട്ടി ഭക്തി ഉണരുകയായി. ഒരു മൈക്ക് വഴിയെ പോകുന്നത് കണ്ടാല്‍ അത് ചാടി പിടിച്ചു പാര്‍ട്ടിക്ക് രണ്ടു ആപ്പ് വയ്ക്കുന്നവര്‍ ഈ സീസണില്‍ കോലം മാറ്റുന്നു.  പാര്‍ട്ടിയുടെ അനുവാദം ഇല്ലാതെ വായ്‌ തുറക്കില്ല, അഥവാ തുറന്നാലും നാക്ക് ഉണ്ടോ എന്നറിയാന്‍ വായ്‌ കുത്തി തുറന്നു പരിശോധന നടത്തേണ്ടി വരും. ഈ മഹാന്‍മാരുടെ തനി രൂപം അറിയുന്നത് 'പാര്‍ട്ടി പറഞ്ഞില്ലെങ്കില്‍' ആണ്. പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യുന്നവര്‍ പാര്‍ട്ടി പറഞ്ഞില്ലെങ്കില്‍, ' നല്ല പച്ച തെറി പറയും'. അപ്പോള്‍ എവിടെ ആ പഴയ വിനയം എന്ന് ചോദിക്കരുത്. വേണമെങ്കില്‍ 'വിനയനു പഠിക്കുകയാണോ എന്ന് ചോദിക്കാം'. 

Thursday, 10 March 2011

സ്വപ്നം ഒരു ചാക്ക്



കുട്ടി കാലം മുതല്‍ക്കേയുള്ള ആഗ്രഹമായിരുന്നു സ്വപ്നത്തിന്റെ അളവ്കോല്‍  അറിയണമെന്ന്. ഈയിടെ ഒരു പാട്ട് കേട്ടപ്പോള്‍ ആണ് ചാക്കിലാണ് അത് അളക്കുന്നത്‌ എന്ന് മനസ്സിലായത്‌ 'സ്വപ്നം ഒരു ചാക്ക് ', തലയില്‍  അത് താങ്ങി ഒരു പോക്ക്'. നിങ്ങള്‍ ഒന്ന് സങ്കല്‍പ്പിച്ചു നോക്കു  എന്ത് രസം ആയിരിക്കും. അത് പോട്ടെ ഞാന്‍ പറഞ്ഞു  വന്നത് തിരഞ്ഞെടുപ്പ് അടുത്ത കാലത്ത് പലരും ചാക്കുമായി പോകാറുണ്ട്. അത് അവരുടെ സ്വപ്‌നങ്ങള്‍ ചാക്കിലാക്കി കൊണ്ട് പോകുകയായിരിക്കാം. അസൂയക്കാര് പറയും അത് മുഴുവന്‍ നോട്ട് കെട്ടുകള്‍ ആണെന്ന്...; ചുമ്മാ വെറുതെ! കൂടി പോയാല്‍ അതിനുളില്‍ കുറച്ചു സാരികള്‍ ആവാം .. അതും  നിര്‍ധനരായ വിധവകള്‍ക്കും, അപലകള്‍ക്കും ..അത്രയെ ഉള്ളൂ ... ഹൃദയം പറിച്ചു കാണിച്ചാല്‍ ചെമ്പരത്തി പൂവാണെന്ന് പറയുന്ന ജനത്തിന് എന്താ പറയാന്‍ കഴിയാത്തത് അല്ലേ ?..ഹും..

Monday, 7 March 2011

ക്ഷമിക്കുക (കവിത)



എന്‍റെ കവിതയ്ക്ക് ഈണം ഉണ്ടായിരുന്നുവെങ്കില്‍
അതിന്‍റെ ആത്മാവ് കരയാതിരുന്നുവെങ്കില്‍
ചൊല്ലിയ പദങ്ങള്‍ക്ക് അര്‍ത്ഥമുണ്ടായിരുന്നുവെങ്കില്‍
ആകുമായിരുന്നു ഞാനും ഒരു മഹാകവി !

Thursday, 30 September 2010

ആ രാത്രിയുടെ ഓര്‍മ്മകളിലൂടെ

ആ രാത്രിയുടെ ഓര്‍മ്മകളിലൂടെ













പാതിരാത്രിയാണെന്നുള്ളത് വക വയ്ക്കാതെ അയാള്‍ തന്റെ പല സുഹൃത്തുക്കളെയും വിളിച്ചു. ആരും ഫോണെടുത്തില്ല. കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു, ഇടക്ക് എഴുന്നേറ്റിരുന്നു. വെള്ളം വീണ്ടും
വീണ്ടും കുടിച്ചിട്ടും തൊണ്ട വരണ്ടു കൊണ്ട് തന്നെ. ടി വി ഓണ്‍ ചെയ്തു, ചാനലുകള്‍ മാറ്റി നോക്കി, ഒന്നിലും മനസ്സ് നില്കുന്നില്ല.തിരിച്ചു കട്ടിലില്‍ എത്തി, പുതപ്പ് തല വഴി മൂടി ശ്വാസം വലിച്ചു കിടന്നു. രാത്രിക്ക് ഇത്ര ദൈര്‍ഘ്യം ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. ഭൂമിയുടെ സൂര്യന് ചുറ്റുമുള്ള ഭ്രമണ വേഗതയെ അയാള്‍ ശപിച്ചു. ഒന്ന് നേരം പുലര്‍ന്നിരുന്നെങ്കില്‍ സമാധാനം ആയേനെ. എന്തോ ഒരു ശബ്ദം..ആരോ തന്റെ മൊബൈലില്‍ മെസ്സേജ് അയച്ചതാണ്. തലയണയുടെ അടിയില്‍ നിന്ന് മൊബൈല്‍ എടുത്തു നോക്കി അതെ സ്പീഡില്‍ വലിച്ചെറിഞ്ഞു .അവന്റെ ..ന്റെ ഒരു ഓഫര്‍. വീണ്ടും
ഉറങ്ങാനുള്ള ശ്രമം. പല ചിന്തകള്‍ മനസ്സിലൂടെ മിന്നി മാഞ്ഞു. ഒന്ന് പുകച്ചാലോ, അല്ലെങ്കില്‍ വേണ്ടാ, ഉള ഉറക്കം കൂടി പോകും. പെട്ടെന്നാണ് അന്ന് വാങ്ങിയ വാരികയുടെ കാര്യം ഓര്‍ത്ത

Saturday, 31 July 2010

ഏകാന്തതയില്‍ അല്പനേരം (കവിത)



ഒരിത്തിരി നേരം കൂടി
തനിച്ചി പാതയോരത്ത്
വിദൂരതയില്‍ കണ്ണുംനട്ടു
വെറുതെയിരിക്കുവാന്‍ കൊതിച്ചു!

പാഞ്ഞുപോകും ചക്രങ്ങളുടെ
പൊടിപടലങ്ങള്‍
നാസകോശങ്ങളില്‍
അസ്വസ്ഥതകള്‍ ഏറ്റിയപ്പോള്‍

നടന്നു ഞാന്‍ പുഴയുടെ
തീരങ്ങളില്‍ മൂകനായി
ഏകാന്തതയില്‍ അല്പനേരം
ഊളിയിട്ടലയാന്‍!

Tuesday, 15 June 2010

ഒരു കോടി

പെട്ടെന്ന് നിങ്ങളുടെ മനസ്സില്‍ പല ചിന്തകളും കടന്നു പോയെന്നു എനിക്കറിയാം. ഇവന്‍ പുതുകോടിയുടെ കാര്യം പറയാന്‍ തുടങ്ങുകയാണെന്നു നിങ്ങള്‍ വിചാരിക്കും. പക്ഷെ ഞാന്‍ പറഞ്ഞു വന്നത് ഒരു കോടി രൂപയെ പറ്റി ആണ്. ഒരു കോടി രൂപ കടം തരണമെന്നല്ല, ഒരു കോടി രൂപ എന്റെ കയ്യില്‍ ഉണ്ട് എന്നുമല്ല. എന്റെ ജീവിതാഭിലാഷം ഒരു കോടി രൂപ സമ്പാദിക്കണം എന്നതാണ്. നിങ്ങള്‍ക്ക് ചിലപ്പോള്‍ ഞാന്‍ ഒരു അഹങ്കാരി ആണെന്ന് തോന്നാം, മറ്റു ചിലര്‍ക്ക് 'ഒഹ് ഒരു കോടി രൂപയാണോ ഇവന്റെ വലിയ ആഗ്രഹം'. നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒരു കോടി രൂപ മതി. അതുണ്ടായി കഴിഞ്ഞാല്‍ വിശ്രമ ജീവിതത്തിലേക്ക് കടക്കണം. ഇതു എന്റെ ആഗ്രഹം.